കേരളത്തിൽ 71.16 ശതമാനം പോളിങ്. സംസ്ഥാനത്തെ പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്‌റ്റൽ വോട്ടും ചേർക്കാതെയാണ് ഈ കണക്ക്. തപാൽവോട്ടുകൾ ചേർക്കുമ്പോൾ പോളിങ് 72 ശതമാനം പിന്നിട്ടേക്കാം.
കഴിഞ്ഞ ലോക്സസഭാ തിരഞ്ഞെടുപ്പിൽ (2019) 77.84 ശതമാനമായിരുന്നു പോളിങ്. 30 വർഷത്തിനിടെയുള്ള റെക്കോർഡ് പോളിങ്ങായിരുന്നു അന്ന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ (2021) കോവിഡ് പ്രതിസന്ധിക്കിടയിലും പോളിങ് 74.06 ശതമാനത്തിലെത്തിയിരുന്നു.
കനത്ത ചൂടു കാരണം വോട്ടർമാർ ബൂത്തുകളിലെത്താത്തതും മണിക്കൂറുകളുടെ കാത്തിരിപ്പു കാരണമുള്ള മടങ്ങിപ്പോക്കും വോട്ടിങ് ശതമാനം കുറയാൻ കാരണമായിട്ടുണ്ടെന്നാണു പൊതുവിലയിരുത്തൽ.
വോട്ടിങ് മെഷീനിലെ തകരാറും ഉദ്യോഗസ്ഥരുടെ പരിചയക്കുറവു കാരണമുള്ള കാലതാമസവും പലയിടത്തും രാത്രി ഏറെ വൈകിയും വോട്ടെടുപ്പു നീളാനിടയാക്കി. തിരുവനന്തപുരം, വടകര മണ്ഡലങ്ങളിലെ ഒട്ടേറെ ബൂത്തുകളിൽ വോട്ടു ചെയ്യാൻ പതിവിൽ കൂടുതൽ സമയമെടുത്തെന്ന പരാതിയുമുണ്ട്.