രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുപിയിലെ അമേഠിയിലും റായ്ബറേലിയിലും കളത്തിലിറങ്ങുമോ എന്ന് ഇന്നറിയാം. കോൺഗ്രസിൻ്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ശനിയാഴ്‌ച യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. രാഹുലും പ്രിയങ്കയും മൽസരിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ ശക്തമായ ആവശ്യമെന്നു നേതാക്കൾ പറയുന്നു. രാഹുൽ വയനാട്ടിൽ മൽസരിച്ചെങ്കിലും പ്രിയങ്ക ഇതുവരെ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല.
അമേഠിയിൽ മേയ് ആദ്യം രാഹുൽ അമേഠിയിൽ നാമനിർദേശപത്രിക സമർപ്പിക്കുമെന്ന് മണ്ഡലത്തിലെ പ്രാദേശിക നേതാക്കൾ അവകാശപ്പെട്ടു. വയനാട്ടിൽ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ അമേഠിയുടെ കാര്യത്തിൽ ഇനി തീരുമാനം വൈകില്ല. മേയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും തിരഞ്ഞെടുപ്പ്.
ഗാന്ധി കുടുംബത്തിൻ്റെ പരമ്പരാഗത സീറ്റായ അമേഠിയിൽ രാഹുൽ തന്നെ മത്സരിക്കണമെന്ന് യുപി പിസിസി മുൻപ് ആവശ്യപ്പെട്ടിരുന്നു.
2004 മുതൽ അമേഠിയിൽ ജയിച്ചുവന്ന രാഹുൽ 2019ൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു തോറ്റു. ഇത്തവണ രാഹുൽ മത്സരിച്ചില്ലെങ്കിൽ മണ്ഡലം എന്നെന്നേക്കുമായി കോൺഗ്രസിനു നഷ്ടമാകുമെന്നാണു യുപി നേതാക്കളുടെ വാദം. സോണിയാ ഗാന്ധി രാജ്യസഭയിലേക്കു മാറിയതോടെയാണ് റായ്ബറേലിയിൽ പ്രിയങ്ക മൽസരിക്കണമെന്ന ആവശ്യമുയർന്നിരിക്കുന്നത്.