Wednesday, May 8, 2024

കൊടുംകുറ്റവാളി രക്ഷപ്പെട്ടത് തമിഴ്‌നാട് പൊലീസിൻ്റെ സഹായത്തോടെ; പൊലീസ് ഉദ്യോഗസ്‌ഥനടക്കം ഏഴ് പേരെ വയനാട് പൊലീസ് പിടികൂടി

CRIMEകൊടുംകുറ്റവാളി രക്ഷപ്പെട്ടത് തമിഴ്‌നാട് പൊലീസിൻ്റെ സഹായത്തോടെ; പൊലീസ് ഉദ്യോഗസ്‌ഥനടക്കം ഏഴ് പേരെ വയനാട് പൊലീസ് പിടികൂടി

വയനാട് പൊലീസ് പിടികൂടിയ കൊടുംകുറ്റവാളി രക്ഷപ്പെട്ടത് തമിഴ്‌നാട് പൊലീസിൻ്റെ സഹായത്തോടെയെന്ന് റിപ്പോർട്ട്. കൊയമ്പത്തൂരിലെ പൊലീസ് ഉദ്യോഗസ്‌ഥനടക്കം ഏഴ് പേരെയാണ് വയനാട് പൊലീസ് പിടികൂടിയത്. ഇരട്ടക്കൊലക്കേസിലടക്കം പ്രതിയായ വയനാട് കൃഷ്ണഗിരി സ്വദേശി എം.ജെ.ലെനിനെ(40)യാണ് മേപ്പാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബി.കെ. സിജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽനിന്ന് പിടികൂടിയത്.

2022ൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത‌ കേസിലെ പ്രതിയാണ് ഇയാൾ. ഈ കേസിൽ ഹാജരാക്കാനാണ് കോയമ്പത്തൂർ ജയിലിൽനിന്ന് ലെനിനെ വയനാട്ടിൽ എത്തിച്ചത്. ഇതിനിടെ തമിഴ്‌നാട് പൊലീസിന്റെ കസ്‌റ്റഡിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് ഇയാളെ വയനാട് പൊലീസ് പിടികൂടിയത്. കോട്ടയം, കോഴിക്കോട് പൊലീസിൻ്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെയും സഹായത്തോടെയായിരുന്നു ഓപറേഷൻ.

കേരളത്തിലും തമിഴ്‌നാട്ടിലുമായി കൊലപാതകം, ബലാൽസംഗം, പോക്സോ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ലെനിൻ. തമിഴ്‌നാട്ടിൽ വിവിധ കേസുകളിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുകയായിരുന്ന ഇയാളെ അമ്പലവയൽ കൂട്ട ബലാൽസംഗക്കേസിൽ വിചാരണക്കു മുമ്പുള്ള കുറ്റം വായിച്ചു കൊടുക്കൽ പ്രക്രിയക്കായി ബത്തേരി കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് മേപ്പാടി സ്റ്റേഷന് പരിധിയിലെ കാപ്പംകൊല്ലിയിൽ വച്ച് തമിഴ്‌നാട് പൊലീസുകാരിൽനിന്ന് ഇയാൾ രക്ഷപ്പെട്ടത്.

വിവരമറിഞ്ഞയുടൻ വയനാട് ജില്ലാ പൊലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതോടെയാണ് മണിക്കൂറുകൾക്കുള്ളിൽ ലെനിൻ കുടുങ്ങിയത്. എസ്.ഐ ഹരീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.കെ. വിപിൻ, നൗഫൽ, സി.പി.ഒ സക്കറിയ, ഷാജഹാൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

തമിഴ്‌നാട്ടിൽ രജിസ്‌റ്റർ ചെയ്‌ത ഇരട്ടക്കൊലപാതകകേസിൽ 64 വർഷം ശിക്ഷ വിധിക്കപ്പെട്ടയാളാണ് ലെനിൻ. 2022-ൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ എറണാകുളത്ത് നിന്ന് തട്ടികൊണ്ടുവന്ന് എടക്കലിലെ ഹോംസ്‌റ്റേയിലെത്തിച്ച് ലഹരിവസ്തുക്കൾ നൽകി 17 പേർ ചേർന്ന് കൂട്ടബലാൽസംഗം ചെയ്ത‌ കേസിലെ പ്രതിയാണ് ഇയാൾ.

spot_img

Check out our other content

Check out other tags:

Most Popular Articles