ഗതാഗത നിയമ ലംഘനങ്ങൾക്ക് പൂജ്യം തുക പിഴയടയ്ക്കണമെന്ന ഇ-ചലാൻ വന്നാൽ നിസ്സാരമായി കാണരുതെന്ന് മോട്ടോർവാഹന വകുപ്പിൻ്റെ നിർദേശം. പിഴ മാത്രമടച്ച് തീർപ്പാക്കാവുന്ന കേസുകളല്ലാത്തതിനാലാണ് പൂജ്യം തുകയെന്നെഴുതിയ ഇ- ചലാൻ വരുന്നത്. അതിനാൽ ഇത്തരം ചലാൻ ലഭിച്ചാൽ ഉടൻ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ്റ് വിഭാഗത്തെ സമീപിക്കണമെന്നാണ് നിർദേശം.
ചുവപ്പ് സിഗ്‌നൽ കാണിച്ചശേഷം മറികടക്കുക, സിഗ്‌നലുകളിൽ സ്റ്റോപ്പ് ലൈൻ കഴിഞ്ഞ് വാഹനം നിർത്തുക, സീബ്രാലൈനിൽ വാഹനം നിർത്തുക, ദേശീയപാതകളിലെ ലൈൻ ട്രാഫിക് ലംഘനം, അപകടകരമായി വാഹനങ്ങളെ മറികടക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് പൂജ്യം പിഴയുടെ ചലാൻ നൽകുന്നത്.
ഒപ്പം ഗതാഗതം നിരോധിച്ചിടത്തുകൂടി വാഹനമോടിക്കൽ, ആംബുലൻസ് ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങളുടെ സഞ്ചാരത്തിന് മനഃപൂർവം തടസ്സം സൃഷ്ടിച്ചാലും ഇതേ രൂപത്തിലുള്ള പിഴയുൾപ്പെട്ട ചലാനാണ് ലഭിക്കുകയെന്നും അധികൃതർ പറഞ്ഞു. പ്രധാന ജങ്ഷനുകളിലാണ് ഇത്തരം നിയമലംഘനങ്ങൾ കൂടുതൽ ഉണ്ടാകാറുള്ളത്. ക്യാമറകളിലും മോട്ടോർവാഹന വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹനങ്ങളും ഉദ്യോഗസ്ഥർ നേരിട്ടുമാണ് ഇത്തരം നിയമലംഘനങ്ങൾക്ക് നടപടി സ്വീകരിക്കാറുള്ളത്.
പലരും പൂജ്യമല്ലേ പിഴയടക്കേണ്ടല്ലോ എന്ന ചിന്തയിൽ ഇത്തരം ചലാൻ അവഗണിക്കാറുണ്ട്. ഇതിനാലാണ് മുന്നറിയിപ്പെന്ന നിലയിൽ സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ മോട്ടോർവാഹനവകുപ്പ് നിർദേശം നൽകിയിട്ടുള്ളത്. കോടതിവിചാരണയ്ക്ക് ശേഷമേ പിഴയോ മറ്റ് നടപടികളോ വേണമോയെന്ന് തീരുമാനിക്കൂയെന്നതാണ് പ്രശ്‌നം. ചലാൻലഭിച്ചാൽ മോട്ടോർവാഹന വകുപ്പിനെ സമീപിച്ച് തുടർനടപടികൾ സ്വീകരിക്കാതിരുന്നാൽ ചിലപ്പോൾ വാഹനം കരിമ്പട്ടികയിൽ ഉൾപ്പെട്ടേക്കാമെന്നും അധികൃതർ പറയുന്നു.