ഇലക്ട്രിക് എയർ ബ്ലോവർ ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ച് കയറ്റിയതിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. വിജയപുര സ്വദേശിയായ യോഗിഷ്(24) ആണ് സുഹൃത്തിൻ്റെ അതിരുവിട്ട തമാശയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ യോഗിഷിൻ്റെ സുഹൃത്ത് മുരളി(25)യെ പോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു സാംബികഹള്ളിയിലെ ബൈക്ക് സർവീസ് സെൻ്ററിൽവെച്ചാണ് യോഗിഷിന്റെ മലദ്വാരത്തിലേക്ക് എയർബ്ലോവർവെച്ച് സുഹൃത്ത് അതിക്രമം കാട്ടിയത്. ഇതിനുപിന്നാലെ യോഗിഷ് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
വിജയപുര സ്വദേശിയായ യോഗിഷ് ബെംഗളൂരുവിൽ ഡെലിവറി ഏജന്റായി ജോലിചെയ്തുവരികയാണ്. പ്രതിയായ മുരളി സാംബികഹള്ളിയിലെ ബൈക്ക് സർവീസ് സെന്റററിലെ ജീവനക്കാരനാണ്. തിങ്കളാഴ്‌ച രാവിലെ തന്റെ ബൈക്ക് കഴുകാനായാണ് യോഗിഷ് സുഹൃത്തിൻ്റെ സർവീസ് സെൻ്ററിലെത്തിയത്.
വാഹനം കഴുകിയശേഷം യോഗിഷും മുരളിയും വാഹനത്തിലെ ജലാംശം നീക്കാൻ ഉപയോഗിക്കുന്ന എയർ ബ്ലോവർ ഉപയോഗിച്ച് കളിക്കാൻ തുടങ്ങി. ആദ്യം യോഗിഷിൻ്റെ മുഖത്തിന് നേരെയാണ് മുരളി എയർ ബ്ലോവർ പ്രയോഗിച്ചത്. പിന്നാലെ പിൻഭാഗത്തും ബ്ലോവർവെച്ച് അതിക്രമം കാട്ടുകയായിരുന്നു. മലദ്വാരത്തിൽ ബ്ലോവർവെച്ചതോടെ അതിശക്തിയിൽ ചൂടുള്ള കാറ്റ് ശരീരത്തിനുള്ളിലേക്കെത്തി. ഇതിനുപിന്നാലെ വയറുവീർക്കുകയും യോഗിഷ് കുഴഞ്ഞുവീഴുകയുമായിരുന്നു.
തളർന്നുവീണ യുവാവിനെ സുഹൃത്ത് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അതിശക്തിയിൽ കാറ്റ് കയറിയതിനാൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ പരിക്ക് സംഭവിച്ചതായി ഡോക്‌ടർ അറിയിച്ചു. യുവാവിനെ അടിയന്തര ശസ്ത്രക്രിയക്കും വിധേയനാക്കി. എന്നാൽ, ചികിത്സയിലിരിക്കെ ബുധനാഴ്‌ച രാവിലെയോടെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.