ഹൃത്വിക് റോഷൻ നായകനായെത്തിയ ‘ഫൈറ്റർ’ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടാത്തതിന് കാരണം പ്രേക്ഷകരുടെ അറിവില്ലായ്മയാണെന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ്. രാജ്യത്തെ 90 ശതമാനം ആളുകളും വിമാനത്തിൽ കയറിയിട്ടില്ലെന്നും അതിനാൽ സിനിമയിൽ നടക്കുന്നത് അവർക്ക് മനസിലായില്ലെന്നും സംവിധായൻ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നമ്മുടെ നാട്ടിലെ വലിയൊരു ശതമാനം ആളുകൾ, ഏകദേശം 90 ശതമാനം ആളുകളും വിമാനത്തിലോ വിമാനത്താവളത്തിലോ കയറിയിട്ടില്ലാത്തവരാണ്. അങ്ങനെയുള്ളവർക്ക് ആകാശത്ത് സംഭവിക്കുന്നത് മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നതെങ്ങനെ? പ്രേക്ഷകർ ഇത്തരം കഥകളെ അന്യഗ്രഹജീവിയെപ്പോലെയാണ് സമീപിക്കുന്നത്. രാജ്യത്ത് പാസ്പോർട്ട് ഉള്ള എത്രപേർ വിമാനത്തിൽ കയറിയിട്ടുണ്ടാകും. അങ്ങനെയുള്ളവർക്ക് ഫ്ളൈറ്റുകൾ തമ്മിലുള്ള ആക്‌ഷൻ രംഗങ്ങൾ കാണുമ്പോൾ ഒന്നും മനസ്സിലാകില്ല’, സംവിധായകൻ പറഞ്ഞു.
ഫൈറ്റർ പോലുള്ള ചിത്രങ്ങൾ നിർമാതാക്കൾ ചെയ്യാൻ തയാറാകണമെന്നും സിദ്ധാർഥ് ആനന്ദ് പറഞ്ഞു. വൈകാരികമായ കഥയുള്ള, എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന കഥയായിട്ടും സാധാരണക്കാർക്ക് ഇത്തരം സിനിമകളോട് വിമുഖത ഉള്ളതായി തോന്നുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. സംവിധായകൻ്റെ പ്രസ്‌താവനക്കെതിരെ വലിയ തരത്തിൽ വിമർശനം ഉയരുന്നുണ്ട്. സിദ്ധാർഥ് ആനന്ദിനെതിരെ പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
സിദ്ധാർഥ് ആനന്ദിൻ്റെ സംവിധാനത്തിൽ ഫൈറ്ററിന് മുൻപ് റിലീസായ ‘പഠാൻ’ ബോക്സോഫീസിൽ ഗംഭീര വിജയം നേടിയിരുന്നു. ‘ഫൈറ്റർ’ ബോക്‌സ് ഓഫീസിൽ 250 കോടി പിന്നിട്ടുവെങ്കിലും പഠാന് ലഭിച്ചത് പോലുള്ള വൻ വരവേൽപ്പ് ലഭിച്ചിരുന്നില്ല.