തിരുവനന്തപുരം നഴ്സിങ് കോളജിൽ പ്രിൻസിപ്പലും എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റം. വനിത ഹോസ്റ്റലിൽ ക്യാമറയും സ്ഥാപിക്കണമെന്നും സെക്യൂരിറ്റി ഒരുക്കണമെന്നുമുള്ള ആവശ്യം പ്രിൻസിപ്പൽ നിരസിച്ചതാണ് വലിയ വാക്കേറ്റത്തിനിടയാക്കിയത്.
വാക്കേറ്റത്തിനിടെ നടന്ന പ്രിൻസിപ്പലിന്റെ പ്രതികരണവും വിവാദമായി. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നത്. പ്രിൻസിപ്പലുമായി സംസാരിക്കുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. നഴ്സിങ് കോളജിലെ വനിത ഹോസ്റ്റലിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും ആവശ്യമായ സുരക്ഷ ഒരുക്കണമെന്നുമാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ സമീപിക്കുകയായിരുന്നു.
എന്നാൽ പ്രവർത്തകരുടെ ആവശ്യം പ്രിൻസിപ്പൽ നിരസിച്ചു. ഇതോടെ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനിടെ പ്രിൻസിപ്പളിന്റെ രോഷമേറിയ പ്രതികരണവും വീഡിയോയിലുണ്ട്. ഞാൻ എന്ന വ്യക്തി കഴിഞ്ഞിട്ടെ എല്ലാമുള്ളുവെന്നും അലവലാതികളോട് സംസാരിക്കാൻ ഇല്ലെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം. എന്റെ ക്യാമ്പസിൽ ക്യാമറ വെക്കാൻ പറയാൻ നീ ആരടായെന്നും പ്രിൻസിപ്പൽ പ്രതികരിക്കുന്നുണ്ട്. പ്രിൻസിപ്പലിനെ കോളജിൽ തുടരാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഓഫീസിൽനിന്ന് പ്രവർത്തകർ മടങ്ങിയത്.