തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ബിജെപി പ്രസിഡന്റിന് നോട്ടീസ് നൽകിയ സംഭവങ്ങൾ അടക്കം ചൂണ്ടിക്കാണിച്ച് കൊണ്ടാണ് എംവി ജയരാജൻ്റെ പരാമർശം. കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാൾക്ക് നോട്ടീസ് നൽകുകയും നോട്ടീസ് ലഭിച്ചയാൾ കുറ്റം ആവർത്തിക്കുകയും ചെയ്താൽ കയ്യുംകെട്ടി നോക്കി ഇരിക്കുന്ന ഇലക്ഷൻ കമ്മീഷൻ രാജ്യത്തിന് അപമാനമാണെന്നാണ് എംവി ജയരാജൻ പറഞ്ഞത്.
എം വി ജയരാജൻ്റെ കുറിപ്പ്: കുറുന്തോട്ടിക്കും വാതം. തെരഞ്ഞെടുപ്പ് ചട്ടം തുടർച്ചയായി ലംഘിക്കുന്ന പ്രധാനമന്ത്രിക്കെതിരെ 27 പരാതികളാണ് വിവിധ സംഘടനകളും വ്യക്തികളും ഇലക്ഷൻ കമ്മീഷന് നൽകിയത് . മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം, സൈന്യത്തിൻ്റെ പേരിൽ വോട്ട് പിടുത്തം, വിവിധ മന്ത്രാലയങ്ങളെ ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗങ്ങൾ, ഹെലികോപ്‌ടറിൽ എത്തിച്ച ദുരൂഹമായ ‘കറുത്ത പെട്ടികൾ ‘ എന്നിവയാണ് പരാതികളിൽ ഉള്ളത്. ഇലക്ഷൻ കമ്മീഷൻ ആവട്ടെ മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ബിജെപി പ്രസിഡൻ്റ് നദ്ദക്കാണ് നോട്ടീസ് നൽകിയത്.
ബിജെപിയുടെ ചട്ടുകമായ ഇലക്ഷൻ കമ്മീഷൻ നൽകിയ നോട്ടീസിന് പുല്ലുവില കൽപ്പിക്കുകയും വിദ്വേഷ പ്രസംഗം കൂടി നടത്തുകയും ചെയ്‌തു. മറ്റു പരാതികളിന്മേൽ ഇലക്ഷൻ കമ്മീഷൻ നോട്ടീസൊന്നും നൽകിയിട്ടുമില്ല. നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രസംഗം നടന്ന സ്ഥലത്തെ ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റിനാണോ കമ്മീഷൻ നോട്ടീസ് അയയ്ക്കുക..?
കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാൾക്ക് നോട്ടീസ് നൽകുകയും നോട്ടീസ് ലഭിച്ചയാൾ കുറ്റം ആവർത്തിക്കുകയും ചെയ്താൽ കയ്യുംകെട്ടി നോക്കി ഇരിക്കുന്ന ഇലക്ഷൻ കമ്മീഷൻ രാജ്യത്തിന് അപമാനമാണ്.