ലൈഫ് പദ്ധതി, സൗജന്യ കിറ്റ് തുടങ്ങി പിണറായി സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ഗവർണർ ആരിഫ് ഖാൻ. സംസ്ഥാനത്തെ വിദ്യാഭ്യാസത്തിൻ്റെ ഡിജിറ്റൽവത്കരണത്തേയും ഗവർണർ പ്രശംസിച്ചു. തിരുവനന്തപുരത്ത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ പ്രസംഗത്തിലാണ് ഗവർണറുടെ പ്രശംസ. ലൈഫ് പദ്ധതിയെ ഗവർണർ പരാമർശിച്ചത് പ്രധാനമന്ത്രി ആവാസ് യോജന -ലൈഫ് പദ്ധതി എന്നാണ്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷമായിരുന്നു ഗവർണറുടെ പ്രസംഗം. വിദ്യാഭ്യാസ രംഗത്തെ കേരള മികവിനെ പ്രശംസിച്ചാണ് പിണറായി സർക്കാരിനെ വാഴ്ത്തുന്ന വാചകങ്ങളിലേക്ക് ഗവർണർ കടന്നത്. നീതി ആയോഗിൻ്റെ ദേശീയ സ്കൂൾ വിദ്യാഭ്യാസ സൂചികയിൽ കേരളം ഒന്നാമതെത്തിയിരിക്കുന്നു. ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ പ്രോത്സാഹനകരമായിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ബ്രേക്ക് ദി ചെയിൻ കാമ്പയ്നും സത്വര പ്രതികരണങ്ങളായി. സർക്കാരിൻ്റെ ക്ഷേമവും കരുതലും നയം കൊവിഡ് കാലത്ത് കൂടുതൽ പ്രകടമായി. സംസ്ഥാന സർക്കാരിൻ്റെ പുരോഗമന പ്രവർത്തനങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും കരുത്തരാക്കിയെന്നും ഗവർണർ പറഞ്ഞു. ലൈഫ് പദ്ധതിയേയും ഗവർണർ പ്രശംസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സംസ്ഥാന തലസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ മന്ത്രിമാർ സല്യൂട്ട് സ്വീകരിച്ചു. കൊവിഡ് നിയന്ത്രണമുള്ളതിനാൽ ആഘോഷം പരിമിതപ്പെടുത്തുകയും പ്രവേശനം നിശ്ചിത എണ്ണമെന്ന നിലയിൽ നിജപ്പെടുത്തുകയും ചെയ്തിരുന്നു.