മുൻ കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി പ്രസിഡൻ്റും ആയിരുന്ന രാംവിലാസ് പാസ്വാന് പത്മഭൂഷൺ നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും നന്ദി അറിയിച്ച് മകനും പാർട്ടി പ്രസിഡൻ്റുമായ ചിരാഗ് പാസ്വാൻ.ലോക് ജനശക്തി പാർട്ടിയിലെ എല്ലാ അംഗങ്ങൾക്കും ഈ പുരസ്കാരം അഭിമാനമാണെന്നും പാസ്വാൻ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
പാസ്വാനൊപ്പം തരുൺ ഗൊഗോയ്ക്കും കേശുഭായി പട്ടേലിനും മരണാനന്തരബഹുമതിയായി പത്മഭൂഷൺ പ്രഖ്യാപിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും മാധവൻ നമ്പ്യാർക്കും പത്മശ്രീ ലഭിച്ചു. മുൻ സ്പീക്കർ സുമിത്ര മഹാജനും പത്മഭൂഷന് അർഹയായി. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് പത്മവിഭൂഷൺ ലഭിച്ചു. കെ. എസ് ചിത്രയ്ക്ക് പത്മഭൂഷൻ പുരസ്കാരവും എസ്. പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷൺ പുരസ്കാരവും ലഭിച്ചു.ബാലൻ പുത്തേരി, കെ. കെ രാമചന്ദ്ര പുലവാർ, ഡോ. ധനഞ്ജയ് ദിവാകർ എന്നിവർക്കും പത്മശ്രീ ലഭിച്ചു.