ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള പദ്ധതികളാസൂത്രണം ചെയ്യുകയാണ് വിവിധ രാജ്യങ്ങൾ. ആർട്ടെമിസ് ദൗത്യത്തിലൂടെ നാസ ഇതിൽ മുന്നിൽ നിൽക്കുന്നു. ചൈനയും ഇന്ത്യയുമെല്ലാം ഇതേ ലക്ഷ്യവുമായി മുന്നേറുകയാണ്. ചന്ദ്രനിൽ മനുഷ്യൻ്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ചന്ദ്രനിൽ സെല്ലുലാർ കണക്‌ടിവിറ്റി എത്തിക്കാനൊരുങ്ങുകയാണ് നാസ. നോക്കിയയുമായി ചേർന്നാണ് ഈ സംവിധാനമൊരുക്കുക.
സ്പേസ് എക്സസ് ഈ വർഷം നടത്താനിരിക്കുന്ന വിക്ഷേപണത്തിൽ ചന്ദ്രനിലേക്കുള്ള 4ജി നെറ്റ് വർക്ക് ഉപകരണങ്ങളും വിക്ഷേപിക്കും. ലാന്റർ ഉപയോഗിച്ച് ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ 4ജി സംവിധാനം സ്ഥാപിക്കും. ഇത് ഭൂമിയിൽ നിന്ന് നിയന്ത്രിക്കാനാവും.
ഒരു ടെക്നിഷ്യൻ്റെ സഹായമില്ലാതെ സ്ഥാപിക്കാനാകുന്നതും നിശ്ചിത വലിപ്പം, ഭാരം, ഊർജ ഉപഭോഗം എന്നിവ ഉറപ്പുവരുത്തുമന്നതുമായ ബഹിരാകാശത്ത് ഉപയോഗിക്കാനാകുന്ന ഉപകരണം നിർമിക്കുക എന്നതാണ് ഒരു നെറ്റ് വർക്ക് സ്ഥാപിക്കുന്നതിലെ ആദ്യ വെല്ലുവിളിയെന്ന് നാസയുടെ സ്പേസ് ടെക്നോളജി മിഷൻ ഡയറക്ടറേറ്റിലെ പ്രോഗ്രാംസ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ വാൾട്ട് ഇംഗ്ലണ്ട് പറഞ്ഞു.
തീവ്രമായ താപനിലയും വികിരണവും കഠിനമായ ചന്ദ്ര പരിതസ്ഥിതിയും അതിജീവിച്ച് അത് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നോക്കിയയുടെ ബെൽ ലാബ്‌സ് ആണ് 4ജി നെറ്റ് വർക്ക് വികസിപ്പിച്ചത്. യുഎസ് കമ്പനിയായ ഇന്റയിറ്റീവ് മെഷീൻസ് നിർമിച്ച ലാൻ്ററിലാണ് ഇത് ചന്ദ്രനിലെത്തിക്കുക.
ലാന്റ്റും റോവറുകളും തമ്മിലുള്ള ആശയിവിനിമയത്തിന് വേണ്ടിയാണ് ഈ നെറ്റ് വർക്ക് ഉപയോഗിക്കുക. ചന്ദ്രനിലെ ഐസിന്റെ സാന്നിധ്യം കണ്ടെത്താൻ വേണ്ടിയുള്ള ലൂണാർ ഔട്ട്പോസ്റ്റ് റോവർ, മൈക്രോ- നോവ ഹോപ്പർ എന്നീ രണ്ട് ഉപകരണങ്ങളാണ് ഇന്റയിറ്റീവ് മെഷീൻസ് ലാന്ററിൽ ചന്ദ്രനിലെത്തുക.
ഈ ഉപകരണങ്ങൾ പകർത്തുന്ന ചിത്രം അതിവേഗം ഭൂമിയിലേക്കെത്തിക്കാൻ 4ജി നെറ്റ് വർക്കിൻ്റെ സഹായത്തോടെ ലാൻ്ററിലേക്കും അതിൽ നിന്ന് ഭൂമിയിലേക്കും അതിവേഗം എത്തിക്കാനാവും.
ചന്ദ്രനിൽ ഐസ് കണ്ടെത്താനായാൽ അതിൻ്റെ സഹായത്തോടെ മനുഷ്യർക്ക് ശ്വസിക്കാനാവുന്ന ഓക്‌സിജൻ നിർമിച്ചെടുക്കാം. ഇത് ചന്ദ്രനിൽ ദീർഘകാലം മനുഷ്യവാസം സാധ്യമാക്കും.