ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരക്ഷിതവും സമാധാനപൂർണവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ 66,303 സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയോഗിച്ചു. കേരള പൊലീസും കേന്ദ്രസേനയുമാണ് വോട്ടെടുപ്പിന് കർശന സുരക്ഷ ഒരുക്കുന്നത്. സംസ്‌ഥാനത്ത് 25,231 ബൂത്തുകളാണ് ഇക്കുറിയുള്ളത്. 13,272 സ്‌ഥലങ്ങളിലായി ഒരുക്കിയ ഈ ബൂത്തുകളുടെ സുഗമമായ നടത്തിപ്പിനും സുരക്ഷയ്ക്കുമായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശമനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയത്.
എഡിജിപി എം.ആർ.അജിത് കുമാറാണ് പൊലീസ് വിന്യാസത്തിന്റെ നോഡൽ ഓഫിസർ. പൊലീസ് ഐജി (ഹെഡ് ക്വാർട്ടേഴ്സ്) ഹർഷിത അട്ടല്ലൂരിയെ അസിസ്‌റ്റൻ്റ് നോഡൽ ഓഫിസറായും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴിൽ പൊലീസ് ജില്ലകളെ 144 ഇലക്ഷൻ സബ് ഡിവിഷൻ മേഖലകളാക്കിയിട്ടുണ്ട്. ഓരോന്നിന്റെയും ചുമതല ഡിവൈഎസ്‌പി അല്ലെങ്കിൽ എസ്‌പിമാർക്കാണ്. 183 ഡിവൈഎസ്‌പിമാർ, 100 ഇൻസ്പെക്‌ടർമാർ, 4,540 എസ്ഐ, എഎസ്ഐമാർ, 23,932 സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ, 2,874 ഹോം ഗാർഡുകൾ, 4,383 ആംഡ് പൊലീസ് ബറ്റാലിയൻ അംഗങ്ങൾ, 24,327 സിപിഒമാർ എന്നിവരാണ് സംസ്ഥാനത്ത് സുരക്ഷയൊരുക്കുന്നത്.
കൂടാതെ 62 കമ്പനി സിഎപിഎഫും (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്) സുരക്ഷയൊരുക്കുന്നുണ്ട്. ഇതിൽ 15 കമ്പനി മാർച്ച് മൂന്നിനും 21നുമായി സംസ്‌ഥാനത്തെത്തിയിരുന്നു. ബാക്കി 47 കമ്പനി സേന തമിഴ്‌നാട്ടിലെ വോട്ടെടുപ്പു പൂർത്തിയായ ശേഷം ഏപ്രിൽ 20ന് എത്തിയിരുന്നു. പ്രശ്‌ന ബാധിതമാണെന്ന് കണ്ടത്തിയിട്ടുള്ള പോളിങ് സ്‌റ്റേഷനുകളിൽ കേന്ദ്രസേനയുൾപ്പെടെ അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സിഎപിഎഫിൽ നിന്നുള്ള 4464 പേരെയും തമിഴ്‌നാട്ടിൽനിന്ന് 1500 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
ഓരോ പൊലീസ് സ്‌റ്റേഷനു കീഴിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോൾ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുപ്പു ദിവസം ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ മൂലം തിരഞ്ഞെടുപ്പു തടസപ്പെടാതിരിക്കാൻ ദ്രുതകർമസേനയെയും എല്ലാ പോളിങ് സ്‌റ്റേഷനുകളിലും വിന്യസിച്ചിട്ടുണ്ട്. മാവോയിസ്‌റ്റ് ബാധിത പ്രദേശങ്ങളിൽ വോട്ടർമാർക്ക് ഭയരഹിതമായി വോട്ടു രേഖപ്പെടുത്താൻ കേന്ദ്രസേനയെ ഉൾപ്പെടുത്തി പ്രത്യേക സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോളിങ് സ്‌റ്റേഷനുകളെ ക്ലസ്‌റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോൾ സംവിധാനവുമുണ്ട്.