പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘താലിമാല’ (മംഗല്യസൂത്ര) പരാമർശത്തിനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യം സ്വതന്ത്രമായിട്ട് 70 വർഷം കഴിഞ്ഞു. 55 വർഷം കോൺഗ്രസ് ഭരിച്ചു. ആർക്കെങ്കിലും സ്വത്തുവകകളോ അവരുടെ താലിമാലകളോ നഷ്‌ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്ക ഗാന്ധി ബെംഗളൂരുവിൽ ചോദിച്ചു.
എന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചത്. യുദ്ധകാലത്ത് എൻ്റെ മുത്തശ്ശി അവരുടെ സ്വർണാഭരണങ്ങൾ രാജ്യത്തിന് വേണ്ടിയാണ് നൽകിയതെന്നും പ്രിയങ്ക ബെംഗളൂരുവിൽ പറഞ്ഞു.
കഴഞ്ഞ ദിവസങ്ങളിൽ നമ്മൾ മോദിയിൽനിന്ന് കേട്ടത് വികസനത്തെ കുറിച്ചോ, ജനങ്ങളുടെ പുരോഗതിയെ കുറിച്ചോ ആയിരുന്നില്ല. പകരം വിദ്വേഷ പരാമർശങ്ങളായിരുന്നു. ഇത്തവണ നാനൂറ് സീറ്റ് തികയ്ക്കുമെന്നും ഭരണഘടന മാറ്റുമെന്നുമാണ് മോദി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരക്കാരെയാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കണമെന്നും പ്രിയങ്ക പറഞ്ഞു.
വോട്ടെടുപ്പിന്റെ രണ്ടാംഘട്ടത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ വലിയ വിമർശനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. മുൻപ് കോൺഗ്രസ് അധികാരത്തിൽവന്നപ്പോൾ രാജ്യത്തിന്റെ പൊതുസ്വത്തിൽ ആദ്യ അവകാശം മുസ്‌ലിങ്ങൾക്കാണെന്ന് പറഞ്ഞിരുന്നെന്നും അതിനിർഥം അവർ ഈ സ്വത്തുക്കൾ മുഴുവൻ നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യുമെന്നാണെന്നുമായിരുന്നു മോദിയുടെ പ്രസ്താവന.
മാത്രമല്ല, അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും മോദി പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി. മോദിയുടെ വിദ്വേഷ പ്രസംഗത്തെ പിന്തുണച്ചുകൊണ്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.