കൊച്ചിയിൽനിന്ന് ഗൾഫിലേക്ക് കുറഞ്ഞ ചെലവിൽ യാത്രാകപ്പൽ സർവീസ് ആരംഭിക്കുന്നതിന് മൂന്ന് കമ്പനികൾ താത്പര്യമറിയിച്ചു. കോഴിക്കോട് കേന്ദ്രമായ ജമാൽ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കം മൂന്നു കമ്പനികളാണ് രംഗത്തെത്തിയത്. ചെന്നൈ, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണ് മറ്റ് കമ്പനികൾ. ഇവർ ഈ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്നവരാണെന്ന് മാരിടൈം ബോർഡ് അധികൃതർ പറഞ്ഞു.
കമ്പനികൾക്ക് താത്പര്യപത്രം സമർപ്പിക്കാൻ ഏപ്രിൽ 22 വരെയാണ് സമയം അനുവദിച്ചിരുന്നത്. സർവീസിനെ കുറിച്ചുള്ള പ്രാരംഭ ചർച്ച കഴിഞ്ഞ മാസം കൊച്ചിയിൽ നടന്നിരുന്നു. യാത്രാസമയം, നിരക്ക്, തുറമുഖ നവീകരണമടക്കമുള്ള കാര്യങ്ങൾ താത്പര്യപ്പെട്ട കമ്പനി പ്രതിനിധികളുമായി തുടർ ദിവസങ്ങളിൽ ചർച്ച നടത്തുമെന്ന് മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു.
പദ്ധതി നടപ്പിലായാൽ അവധിക്കാലത്ത് കുടുംബസമേതം ഗൾഫിലേക്കുള്ള യാത്രക്കാർ, മെഡിക്കൽ ടൂറിസത്തിന് കേരളത്തിലേക്കെത്തുന്ന വിദേശികൾ അടക്കമുള്ളവർക്ക് കുറഞ്ഞനിരക്കിൽ യാത്രയ്ക്ക് അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷ.
ഇതിനോടൊപ്പം ബേപ്പൂർ, അഴീക്കൽ അടക്കമുള്ള തുറമുഖങ്ങളുടെ നവീകരണവും പരിഗണനയിലാണ്. നിലവിൽ ഈ തുറമുഖങ്ങളിൽ വലിയ കപ്പലുകൾക്ക് നങ്കൂരമിടാനാവില്ല.