ആൺകുഞ്ഞിനായി രണ്ടുവിവാഹം കഴിക്കുകയും ഇപ്പോൾ കാമുകിക്കായി ഇരുവരെയും ഉപേക്ഷിക്കുകയും ചെയ്‌ത ഭർത്താവിനെതിരെ കേസുകൊടുത്ത് ഭാര്യമാർ. ഗുജറാത്തിലെ ഖേഡയിലാണ് സംഭവം. ഖേഡയിലെ കത്ലാൽ ടൗണിലെ സർക്കാർ സ്‌കൂൾ അധ്യാപകനായ 58-കാരനെതിരെയാണ് ഭാര്യമാർ പോലീസിൽ പരാതി നൽകിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; സംഭവത്തിൽ പ്രതിസ്ഥാനത്തുള്ളയാൾ 18-ാമത്തെ വയസിലാണ് ആദ്യവിവാഹം കഴിക്കുന്നത്.
കലോൽ ഗ്രാമത്തിൽതന്നെയുള്ള 15-കാരിയെയാണ് അയാൾ വിവാഹം കഴിച്ചത്. ആറുവർഷത്തെ വിവാഹജീവിതത്തിൽ ഇവർക്ക് രണ്ടുപെൺകുട്ടികൾ ഉണ്ടായി.
ആൺകുട്ടി വേണം എന്നാഗ്രഹിച്ച ഭർത്താവ് വീണ്ടുമൊരു വിവാഹം കഴിക്കാൻ അനുവദിക്കുന്നതിനായി ഭാര്യയെ നിരന്തരം നിർബന്ധിച്ചു. അങ്ങനെ 2000- ത്തിൽ ഭാര്യയുടെ സമ്മതത്തോടെ ഇയാൾ വീണ്ടുമൊരു വിവാഹം കഴിച്ചു. എന്നാൽ ആദ്യഭാര്യയുമായുള്ള ബന്ധം നിയമപരമായി വേർപെടുത്തിയിരുന്നില്ല.
രണ്ടാംവിവാഹത്തിൽ ഒരാൺകുട്ടിയും പെൺകുട്ടിയും ജനിച്ചു. ഇതോടെ പ്രശ്‌നങ്ങൾ തീർന്നു എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ നാലുമാസം മുമ്പാണ് രണ്ടാംഭാര്യ ഭർത്താവിൻ്റെ സ്വഭാവത്തിലെ വൈരുദ്ധ്യങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയത്. വൈകാതെ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
വൈകാതെ ഇയാൾ രണ്ടുഭാര്യമാരെയും ഉപേക്ഷിച്ച് പുതിയ കാമുകിയോടൊത്ത് താമസം ആരംഭിച്ചു. വെള്ളിയാഴ്‌ചയോടെ ഭാര്യമാർ രണ്ടുപേരും ഇയാളെ പുതിയ താമസസ്ഥലത്ത് എത്തി കാണുകയും തിരിച്ചുവരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ ഇയാളും കാമുകിയും കാമുകിയുടെ ബന്ധുക്കളും ചേർന്ന് ഇരുവരെയും തല്ലിയോടിച്ചു.
ഇതോടെയാണ് ഇരുഭാര്യമാരും ചേർന്ന് ഭർത്താവിനെതിരെ കേസ് കൊടുക്കാൻ തയ്യാറായത്. ശനിയാഴ്ച്‌ച കാൽ പോലീസ് സ്‌റ്റേഷനിലെത്തിയ ഭാര്യമാർ രണ്ടുപേരും ചേർന്ന് ഭർത്താവിനും അയാളുടെ കാമുകിക്കും കാമുകിയുടെ ബന്ധുക്കൾക്കുമെതിരെ പരാതി നൽകി. ആദ്യ ഭാര്യയെ പരാതിക്കാരിയും രണ്ടാമത്തെ ഭാര്യയെ സാക്ഷിയുമാക്കി പോലീസ് എഫ്.ഐ.ആർ. ഫയൽ ചെയ്തു.