മുഖ്യമന്ത്രി പിണറായി വിജയൻ, മോദി ഫാൻസ് അസോസിയേഷൻ്റെ പ്രസിഡൻ്റായാണു പ്രവർത്തിക്കുന്നതെന്നു കെപിസിസി വർക്കിങ് പ്രസിഡൻ്റ് ടി.സിദ്ധിഖ് എംഎൽഎ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരേ സ്വരവും നാവുമാണ്. മോദിയെ തൃപ്തിപ്പെടുത്താൻ മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നു. ഇന്ത്യൻ പ്രധാമന്ത്രിയാകാൻ രാഹുൽ കൊള്ളില്ലെന്നാണു പറയുന്നത്. ഇതു സംഘപരിവാറിന്റെയും മോദിയുടെയും ശബ്‌ദമാണ്. അവരെ തൃപ്‌തിപ്പെടുത്തി കേസുകളിൽനിന്നു രക്ഷപ്പെടാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സിദ്ധിഖ് ആരോപിച്ചു. കൽപറ്റയിൽ വാർത്താ സമ്മേളനത്തിലായിരുന്നു സിദ്ധിഖിൻ്റെ വിമർശനം.
എൽഡിഎഫും ബിജെപിയും വിഭാഗീയത ലക്ഷ്യമിട്ടുള്ള സമീപനമാണു പ്രചാരണരംഗത്ത് സ്വീകരിക്കുന്നത്. കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിലെ വാചകങ്ങൾ ഒരു സ്‌ഥാനാർഥിയുടേയോ പൊതുപ്രവർത്തകന്റെയോ ഭാഗത്തുനിന്നു വരാൻ പാടില്ലാത്തതായിരുന്നുവെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ധിഖ് എംഎൽഎ പറഞ്ഞു. വയനാട് പോലെ പരസ്പരസ്നേഹത്തിൽ കഴിയുന്ന നാട്ടിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്നതിനും നീക്കമാണു ലക്ഷ്യമിടുന്നത്. വിഭാഗീയതയുണ്ടാക്കുന്നതിനുമുള്ള പ്രതിസന്ധികൾക്കിടയിലും ഒത്തൊരുമിച്ച് അതിജീവനം നടത്തുന്ന ജനതയാണു വയനാട്ടിലേത്.
വിഭാഗീയതയുടെ പരിപ്പിട്ട് ഇവിടെ വേവിക്കാമെന്നതു സുരേന്ദ്രൻ്റെ വ്യാമോഹം മാത്രമാണ്. നേരത്തെ സ്‌ഥലപ്പേര് മാറ്റാനുള്ള ശ്രമം നടത്തിയതും ഇതിൻ്റെ ഭാഗമാണ്. സുരേന്ദ്രനും ആനി രാജയ്ക്കും വയനാടിൻ്റെ പ്രശ്‌നങ്ങളറിയില്ല. വയനാട്ടിൽ രൂക്ഷമായ പല പ്രശ്‌നങ്ങളുമുണ്ടായപ്പോൾ സുരേന്ദ്രനും ആനി രാജയും എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
പ്രളയം, പുത്തുമല ഉരുൾപൊട്ടൽ എന്നിവയുണ്ടായപ്പോൾ ഇരുവരും വയനാട്ടിലേക്കു തിരിഞ്ഞുനോക്കിയിട്ടില്ല. ദുരിതാശ്വാസ ക്യാംപിൽ പോലും ഇവരെയൊന്നും കണ്ടില്ല. വേദനയിൽ കൂടെ നിൽക്കാത്തവരാണ് ഇന്നു വർഗീതയും വിഭാഗീയതയുമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും സിദ്ധിഖ് ആരോപിച്ചു. ഇത്തരക്കാർക്കു വയനാട്ടുകാർ തിരഞ്ഞെടുപ്പിലൂടെ ശക്‌തമായ മറുപടി നൽകുമെന്നും സിദ്ധിഖ് പറഞ്ഞു.
വയനാട്ടിൽ മതസ്‌പർദ്ധയുണ്ടാക്കാനുള്ള നീക്കം പിൻവലിച്ചു തിരഞ്ഞെടുപ്പിനെ നേരിടാൻ സുരേന്ദ്രൻ തയാറാകണമെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. ന്യൂനപക്ഷ ആനുകുല്യങ്ങളുടെയും സ്‌കോളർഷിപ്പിൻ്റെയും കാര്യത്തിൽ ക്രിസ്ത്യാനികളോടു ചിറ്റമ്മ നയമാണ് കേരളത്തിൽ കാലാകാലങ്ങളായി ഭരിച്ച രണ്ട് മുന്നണികളും സ്വീകരിക്കുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു യുഡിഎഫ് നേതാക്കൾ.