വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യങ്ങളും അവയ്ക്ക് നൽകിയ ഉത്തരങ്ങളും ചോദ്യങ്ങൾ ഉന്നയിച്ച വ്യക്തിയുടെ മുഴുവൻ വിവരങ്ങളും സഹിതം പ്രസിദ്ധപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്.
ചോദ്യങ്ങളുന്നയിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ പരസ്യമാക്കരുതെന്ന നിയമം നിലനിൽക്കേയാണ് അത് ലംഘിച്ച് മോട്ടോർ വാഹന വകുപ്പ് എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റിലിട്ടത്. 300 വിവരാവകാശ പ്രവർത്തകരുടെ ചോദ്യങ്ങളും മറുപടിയുമാണ് സൈറ്റിലെ സിറ്റിസൺ കോർണറിൽ വിവരാവകാശം-ചോദ്യവും മറുപടിയും എന്ന വിഭാഗത്തിൽ ഇട്ടിരിക്കുന്നത്. ചോദ്യം ചോദിച്ചവരുടെ മേൽവിലാസവും ഫോൺനമ്പറും ഇതിലുണ്ട്. 30 പേജുകളിലായി 300 പേരുടെ വിവരങ്ങളാണ് നൽകിയിരിക്കുന്നത്.
വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങളും മറുപടിയും പ്രസിദ്ധപ്പെടുത്തുന്പോൾ ചോദ്യങ്ങൾ ഉന്നയിച്ചവരുടെ വ്യക്തിഗത വിവരങ്ങളുള്ള ഭാഗം മായ്ക്കണമെന്ന് വ്യവസ്ഥയുണ്ട്.
ഇതു സംബന്ധിച്ച് വിവിധ കോടതികളുടെ ഉത്തരവുമുണ്ട്. ഇഷ്‌ടപ്പെടാത്ത വിവരങ്ങൾ ശേഖരിക്കുന്നവർ ആക്രമിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണിത്. സ്വകാര്യത സംരക്ഷിക്കപ്പെടാനുള്ള അവകാശം ഭരണഘടനയും ഉറപ്പുനൽകുന്നുണ്ട്. ഇതെല്ലാം ലംഘിച്ചാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ വകുപ്പുകളുടെ സൈറ്റിൽ പ്രസിദ്ധപ്പെടുത്തേണ്ട ആവശ്യമില്ല. ഇടുകയാണെങ്കിൽതന്നെ വിവരാവകാശ നിയമപ്രകാരം ചോദ്യംചോദിച്ച വ്യക്തിയുടെ ഒരു വിവരങ്ങളും വെളിപ്പെടുത്തരുത്. വെളിപ്പെടുത്തുന്നത് തെറ്റാണ്. മോട്ടോർ വാഹന വകുപ്പ് ചെയ്തത് തെറ്റായ നടപടിയാണ്- വിവരാവകാശ കമ്മീഷണറേറ്റ്.