ഇന്ത്യ – ചൈന ബന്ധം പ്രത്യേക പ്രാധാന്യമുള്ളതാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ ദീർഘനാളായുള്ള അതിർത്തി തർക്കം പരിഹരിക്കപ്പെടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
മേഖലയുടെ ആകെ വികസനത്തിനും ലോകത്തിനു തന്നെയും ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം പ്രധാനമാണ്. ക്രിയാത്മക ഇടപെടലിലൂടെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും ന്യൂസ് വീക്ക് മാഗസിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
“ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയുമായുള്ള ബന്ധം പ്രത്യേക പ്രാധാന്യമുള്ളതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വന്ന വിള്ളലുകൾ മാറ്റാൻ, ദീർഘനാളായുള്ള അതിർത്തി തർക്കം പരിഹരിക്കേണ്ടതുണ്ട്.
സുസ്‌ഥിരവും സമാധാനപരവുമായ ബന്ധം ഈ രണ്ട് രാജ്യങ്ങൾക്കു മാത്രമല്ല, ഏഷ്യാ-പസഫിക് മേഖലയ്ക്കും ലോകത്തിനുതന്നെയും പ്രധാനമാണ്. നയതന്ത്രവും സൈനികവുമായ തലങ്ങളിൽ ഗുണാത്മകവും ക്രിയാത്മകവുമായ ഇടപെടലിലൂടെ അതിർത്തികളിൽ സമാധാനം പുനഃസ്‌ഥാപിക്കാൻ കഴിയുമെന്നാണു ഞാൻ വിശ്വസിക്കുന്നത്” -പ്രധാനമന്ത്രി പറഞ്ഞു.
നിരന്തരമായ അതിർത്തി തർക്കങ്ങൾക്കിടെയാണു പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്. 2020 ജൂണിൽ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ഇന്ത്യ ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതോടെയാണു നയതന്ത്ര ബന്ധം വഷളായത്.
സൈനികതല ചർച്ചകൾക്കുശേഷമാണ് ഗാൽവൻ സംഘർഷത്തിന് അയവു വന്നത്. അടുത്തിടെ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകിയും ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു.