ഇന്ത്യയിൽ വാഹന നിർമാണശാല തുറക്കുന്നതിനുള്ള ടെസ്‌ലയുടെ നീക്കങ്ങൾ പുരോഗമിക്കുന്നതിന് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി ടെസ്‌ലയുടെ മേധാവി ഇലോൺ മസ്‌ക്. ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നുമാണ് ഇലോൺ മസ്ക് അറിയിച്ചിരിക്കുന്നത്. എന്നാൽ, എപ്പോഴായിരിക്കും അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനം എന്നത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിച്ചിട്ടില്ല.
എക്സിലൂടെയാണ് (ട്വിറ്റർ) ഇലോൺ മസ്‌ക് ഇന്ത്യയിലെത്തുന്നുവെന്ന കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു. എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചിരിക്കുന്നത്. അതേസമയം, അദ്ദേഹം ഏപ്രിൽ 22-ന് ഡൽഹിയിൽ എത്തി പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കും.
തിരഞ്ഞെടുപ്പ് കാലത്ത് ടെസ്‌ലയുടെ മേധാവി ഇന്ത്യ സന്ദർശിക്കുന്നതും നിക്ഷേപം നടത്തുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കുന്നതും ചെയ്യുന്നത് പ്രധാനമന്ത്രിക്ക് നേട്ടമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. വ്യവസായ സൗഹൃദമായ അന്തരീക്ഷമാണ് മോദിയുടെ ഭരണത്തിൽ ഉണ്ടാകുന്നതെന്ന പ്രചാരണത്തിന് ഇത് ആക്കം കൂട്ടിയേക്കും. ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നതോടെ വാഹനമേഖലയ്ക്ക് നേട്ടമുണ്ടാകുന്നതിനൊപ്പം തൊഴിൽ സാധ്യതയുമുണ്ടാകുമെന്നാണ് അവകാശവാദങ്ങൾ.
ഇന്ത്യയുടെ ഇലക്ട്രിക് വാഹനനയത്തിൽ വരുത്തിയ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ടെസ്‌ല ഉൾപ്പെടെയുള്ള കമ്പനികൾ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ വാഹന നിർമാണശാല തുറക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതികളിലാണ് ടെസ്‌ലയെന്നും സൂചനകളുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ടെസ്‌ലയുടെ പരിഗണനയിലുണ്ടെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൽ സന്ദർശ വേളയിൽ അദ്ദേഹം ഇലോൺ മസ്കുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. താൻ നരേന്ദ്ര മോദിയുടെ ആരാധകൻ ആണെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. മോദി ശരിക്കും ഇന്ത്യയുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്. ഇന്ത്യയിൽ കാര്യമായ നിക്ഷേപമിറക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നത് അതിനാലാണെന്നും മസ്ക‌് അഭിപ്രായപ്പെട്ടിരുന്നു. ഊർജംമുതൽ ആത്മീയതവരെയുള്ള വിഷയങ്ങൾ മസമായി ചർച്ചചെയ്തെന്ന് മോദി ട്വീറ്റുചെയ്‌തിരുന്നു.