തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവേ ആനകളുടെ ആരോഗ്യ പരിശോധന ഉള്‍പ്പെടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച വൊളൻ്റിയര്‍മാരെ നിയോഗിക്കും. കര്‍ശന നിരീക്ഷണത്തിന് ഓരോ ആനയുടെയും സമീപത്തായി ഒരു വൊളൻ്റിയറുടെ സേവനമുണ്ടാകും. പൊതുജനങ്ങള്‍ ആനകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രവൃത്തികള്‍ നടത്തരുത്. ഘടകപൂരങ്ങള്‍ക്ക് അടക്കം പങ്കെടുക്കുന്ന ആനകളുടെയും പാപ്പാന്മാരുടെയും പട്ടിക തിരുവമ്പാടി, പാറമേക്കാവ് കമ്മിറ്റിക്കാര്‍ പൊലീസ് സൂപ്രണ്ടിന് ഉടനെ ലഭ്യമാക്കണം.
പൂരത്തിന് തലേദിവസം 25 വീതം 50 വെറ്ററിനറി ഡോക്ടര്‍മാരുടെ രണ്ടു സംഘങ്ങള്‍ ആനകളുടെ ആരോഗ്യ പരിശോധന നടത്തി ഫിറ്റ്‌നസ് ഉറപ്പാക്കും. തുടർന്ന് മറ്റു രേഖകള്‍ ഫോറസ്റ്റ് ജീവനക്കാരുടെ നേതൃത്വത്തിലും പരിശോധിക്കും. തൃശൂര്‍ പൂരത്തിലും മറ്റു പ്രധാന പൂരങ്ങളിലും പങ്കെടുത്ത പരിചയം, മദകാലം, അനുസരണ, പാപ്പാന്‍മാരുടെ ലൈസന്‍സ് വിവരങ്ങള്‍, പരിചയ സമ്പന്നത തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തും. എഴുന്നള്ളിപ്പ് ദിവസങ്ങളില്‍ മയക്കുവെടി വിദഗ്ധരുടെ മൂന്ന് സ്‌ക്വാഡുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.