സമുദ്രങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എപ്പോഴും ചൂടേറിയ ചർച്ചയാണ്. ഈ മാലിന്യങ്ങളുടെ എത്ര പങ്കാകും അടിത്തട്ടിലെത്തുക? 30 ലക്ഷം ടൺ മുതൽ 1.1 കോടി ടൺ വരെ പ്ലാസ്റ്റിക് മാലിന്യമാണ് സമുദ്രത്തിന്റെ അടിത്തട്ടിലടിയുന്നതെന്നാണ് പുതിയ പഠനം കണക്കാക്കുന്നത്.
ഓസ്ട്രേലിയയിലെ നാഷണൽ സയൻസ് ഏജൻസിയായ സിഎസ്ഐആർഒ (കോമൺവെൽത്ത് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷൻ), കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടൊറൻാ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.
“സമുദ്രോപരിതലത്തിലുള്ള പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ നൂറ് മടങ്ങ് അളവിലുള്ള മാലിന്യം അടിത്തട്ടിലുണ്ടായേക്കാമെന്നാണ് കരുതുന്നത്”, ഗവേഷണത്തിന് നേതൃത്വം നൽകിയവർ പറയുന്നു.
എല്ലാ നിമിഷവും ഒരു ഗാർബേജ് ട്രക്കിന്റെയത്ര വരുന്ന മാലിന്യമാണ് കടലിലെത്തുന്നതെന്ന് വേൾഡ് എക്കണോമിക് ഫോറം മുൻപ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും ജീവജാലങ്ങൾക്കും ഭീഷണിയാകുന്ന പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം 2040- ഓടെ ഇരട്ടിയാകുമെന്നാണ് വിവിധ പഠനങ്ങൾ നൽകുന്ന സൂചന. സമുദ്രോപരിതലത്തിലെത്തുന്ന മാലിന്യങ്ങളാണ് പിന്നീട് അടിത്തട്ടിലേക്കുമെത്തുന്നത്.
മാലിന്യങ്ങൾ സമുദ്രത്തിലെത്തുന്നത് തടഞ്ഞാൽ മാലിന്യ തോത് തീർച്ചയായും കുറയ്ക്കുന്നതിലൂടെ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ (ROV) പോലുള്ള ഉപകരണങ്ങൾ ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
സിഎസ്ഐആർഒയുടെ തന്നെ എൻഡിങ് പ്ലാസ്റ്റിക്ക് വേസ്റ്റ് മിഷൻ എന്ന പദ്ധതിയുടെ ഭാഗം കൂടിയായിരുന്നു ഗവേഷണം.
കടലിന്റെ അടിത്തട്ടിലടിയുന്ന പ്ലാസ്റ്റിക് മാലിന്യ തോത് വിലയിരുത്തുന്ന ആദ്യ പഠനമാണിതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.