ഇന്ത്യൻ വിദ്യാർഥി ഉമ സത്യ സായി ഗഡ്ഡെയെ യുഎസിലെ ഒഹിയോയിൽ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിൽ ഈ വർഷം സമാനരീതിയിൽ റിപ്പോർട്ട് ചെയ്യുന്ന പത്താമത്തെ സംഭവമാണ് ഇത്.
ഒഹിയോയിലെ ക്ലീവ്ലാൻഡിൽ തുടർപഠനത്തിന് എത്തിയതായിരുന്നു ഉമ. ഉമയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഉമയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു.
ഈ വർഷം മാർച്ചിൽ മുഹമ്മദ് അബ്‌ദുൽ അറാഫത് എന്ന ഇന്ത്യൻ വിദ്യാർഥിയെ ക്ലീവ്ലാൻഡിൽ നിന്ന് കാണാതായിരുന്നു. പിന്നീട് മോചന ദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് ഫോൺ സന്ദേശവും എത്തി.
മാർച്ചിൽ ഇന്ത്യൻ നർത്തകൻ അമർനാഥ് ഘോഷ് യുഎസിൽ വെടിയേറ്റു മരിച്ചിരുന്നു. മിസോറിയിലെ സെൻ്റ് ലൂയിസ് സിറ്റിയിലാണ് അമർനാഥ് ഘോഷ് കൊല്ലപ്പെട്ടത്. സെന്റ് ലൂയിസിലെ വാഷിങ്ടൻ യൂണിവേഴ്‌സിറ്റിയിൽ നൃത്തത്തിൽ എംഎഫ്എ വിദ്യാർഥിയായിരുന്നു അമർനാഥ് ഘോഷ്.
ഫെബ്രുവരി 5 നാണ് പർഡ്യൂ സർവകലാശാലയിലെ ഗവേഷക വിദ്യാർഥി സമീർ കാമത്തി(23)നെ പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 2 ന് വാക്കുതർക്കത്തിനിടെ തലയ്ക്ക് അടിയേറ്റ ഇന്ത്യൻ വംശജൻ അമേരിക്കയിൽ കൊല്ലപ്പെട്ടിരുന്നു. വെർജീനിയയിൽ എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന വിവേക് ചന്ദർ തനേജയാണ് (41) കൊല്ലപ്പെട്ടത്.
ജനുവരിയിൽ ഹരിയാന സ്വദേശിയായ വിവേക് സെയ്നി (25) യുഎസിൽ ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. ജനുവരിയിലാണ് ഒഹായോയിൽ ശ്രേയസ് റെഡ്‌ഡി ബെനിഗർ (19)നെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻഡ്യാനയിലെ പർഡ്യൂ യൂണിവേഴ്‌സിറ്റിയിലെ നീൽ ആചാര്യ മരിച്ചത് ഈ വർഷമാണ്. അതേസമയം, ഇല്ലിനോയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അകുൽ ബി ധവാൻ (18) മരണകാരണം ഹൈപ്പോതെർമിയയാണ് സീതികരിച്ചിരുന്നു.