മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുക.
ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേസെടുക്കാൻ കോടതി വിജിലൻസിന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. സേവനങ്ങളൊന്നും നൽകാതെയാണ് സിഎംആർഎലിൽനിന്നും വീണ പണം കൈപ്പറ്റിയതെന്നും ഹർജിയിൽ ആരോപണമുണ്ട്.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയത്. കേസെടുക്കാൻ വിജിലൻസ് തയാറാകുന്നില്ലെന്നും കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം. പിണറായി വിജയനും വീണയും ഉൾപ്പെടെ ഏഴു പേരാണ് കേസിലെ എതിർകക്ഷികൾ.
തൃക്കുന്നപുഴയിലും ആറാട്ടുപുഴയിലും ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ എംഡി ശശിധരൻ കർത്ത സ്‌ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്‌ഥാന ഉത്തരവും കേന്ദ്രനിയമങ്ങളും എതിരായതിനാൽ ഖനനാനുമതി ലഭിച്ചില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം പ്രസ്തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കർത്തയുടെ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആർഎലുമായി കരാറിലേർപ്പെടുന്നത്.
ഇതിനുശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു റവന്യൂ വകുപ്പിനോട് കർത്തയുടെ അപേക്ഷയിൽ പുനഃപരിശോധന നടത്താൻ നിർദ്ദേശിച്ചതായി ഹർജിക്കാരൻ ആരോപിക്കുന്നു.