ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർഗേയ് ബ്രിന്നും ചേർന്ന് 2004-ലെ വിഡ്ഢിദിനത്തിൽ അവതരിപ്പിച്ച ‘ജി-മെയിലി’ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു. എല്ലാ ഏപ്രിൽ ഒന്നിനും വമ്പൻ തമാശകളുമായി ആളുകളെ പറ്റിക്കുന്ന പേജ്-ബ്രിൻ സഖ്യത്തിൻ്റെ ‘ഏപ്രിൽഫൂൾ’ ആയേ എല്ലാവരും ജി- മെയിലിനെ ആദ്യം കണ്ടുള്ളൂ. ഒരു അക്കൗണ്ടിന് ഒരു ഗിഗാബൈറ്റ് സ്റ്റോറേജ് കപ്പാസിറ്റി, സൗജന്യസേവനം ഇവയൊക്കെയായിരുന്നു മുഖമുദ്ര.
അന്നു പ്രചാരത്തിലുള്ള ഇ-മെയിൽ സേവനങ്ങളായ യാഹൂവും ഗൂഗിളും 30-60 ഇ-മെയിലുകൾമാത്രം സൂക്ഷിക്കാൻകഴിയുന്ന സേവനം നൽകിയ കാലത്താണ് 13,500 മെയിലുകൾവരെ സൂക്ഷിക്കാൻ കഴിയുന്ന ജി-മെയിൽ എത്തിയത്. അന്ന് അതൊരു വിപ്ലവമായിരുന്നു. 20 വർഷങ്ങൾക്കിപ്പുറം ജിമെയിൽ ഏറ്റവും മുന്നിലാണ്. 180 കോടി ഉപഭോക്താക്കൾ.
സന്ദേശങ്ങൾ സൂക്ഷിക്കാൻ സാധിക്കുന്ന, എളുപ്പം കണ്ടുപിടിക്കാൻ സാധിക്കുന്ന ഒരു വെബ് മെയിൽ സേവനമാണ് ജെമിയിലിലൂടെ ഗൂഗിൾ ലക്ഷ്യമിട്ടത്. അന്ന് തൊട്ട് ഇന്ന് വരെ ഉപഭോക്താക്കളുടെ സന്ദേശ കൈമാറ്റങ്ങൾ സുഗമമാക്കാനും സുരക്ഷയും സ്വകാര്യതയും ഒരുക്കാനുള്ള നിരവധി ഫീച്ചറുകളും ഡിസൈൻ മാറ്റങ്ങളും ഇമെയിൽ അവതരിപ്പിച്ചിട്ടുണ്ട്.
2024 ഏപ്രിൽ 1 മുതൽ ഒരുപാട് ഇമെയിലുകൾ ഒന്നിച്ച് അയക്കുന്നവർക്കുള്ള പുതിയ സുരക്ഷാ നിയമങ്ങളും കമ്പനി അവതരിപ്പിച്ചു. ഇതനുസരിച്ച് കൂട്ടമായി ഇമെയിലുകൾ അയക്കാൻ ആഗ്രഹിക്കുന്ന ഇമെയിൽ മാർക്കറ്റർമാർ കർശനമായ സ്ഥിരീകരണ പ്രക്രിയയ്ക്ക് വിധേയരാകേണ്ടിവരും. 24 മണിക്കൂറിൽ 5000-ഓളം ഇമെയിലുകൾ അയക്കുന്നവരെയാണ് നിയമം ലക്ഷ്യമിടുന്നത്.
പുതിയ സ്ഥിരീകരണ പ്രക്രിയയ്ക്ക് വിധേയരായില്ലെങ്കിൽ കൂട്ടമായി സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല. ഒരു തവണയെങ്കിലും 5000 ഇമെയിലുകൾ അയച്ചവരെ ബൾക്ക് സെൻ്റർമാരായി കണക്കാക്കുകയും വീണ്ടും ബൾക്ക് ഇമെയിലുകൾ അയക്കണമെങ്കിൽ സ്ഥിരീകരണ പ്രക്രിയയ്ക്ക് വിധേയരാകുകയും വേണം.