സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ച ജീവനക്കാരുടെ പെൻഷനും വിതരണം ചെയ്യുന്നത് ആരംഭിച്ചു. പെൻഷൻകാരുടെ മൂന്നാം പെൻഷൻ പരിഷ്ക്കരണ കുടിശികയും വിതരണം തുടങ്ങി. ഇനി ഒരു ഗഡുവാണ് ശേഷിക്കുന്നത്. 70,000ലധികം ബില്ലുകൾ സംസ്‌ഥാനത്ത് മാറാതെ കെട്ടിക്കിടക്കുന്നുണ്ട്. കൂടുതലും തദ്ദേശ സ്‌ഥാപനങ്ങളുടേതാണ്. സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിവസങ്ങളിൽ ബില്ലുകൾ ഇ സബ്‌മിഷൻ ചെയ്യാൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറുന്നതിനും നിയന്ത്രണം ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് ചെലവുകൾക്കുള്ള ബില്ലുകൾ മാറിനൽകുന്നില്ലെന്ന് ചില ജില്ലകളിൽനിന്ന് പരാതി ഉയർന്നു. എന്തെങ്കിലും തടസമുണ്ടെങ്കിൽ ഉടൻ പരിഹരിക്കുമെന്ന് അധികൃതർ പറഞ്ഞു. പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ബില്ലുകൾ തടസമില്ലാതെ മാറി നൽകാൻ സർക്കാരിനു കഴിയും. 40,000 കോടി രൂപ ഈ വർഷം കടമെടുക്കാനാകുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. കേന്ദ്ര അനുമതി ലഭിക്കുന്നതുവരെ റിസർവ് ബാങ്കിൽനിന്ന് കടമെടുക്കാനാകും. സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിലാണ് കേന്ദ്രത്തിൽനിന്നുള്ള നികുതി വിഹിതവും ലഭിക്കുന്നത്. ഇക്കാരണങ്ങളാൽ നിലവിൽ സർക്കാരിനു മുന്നിൽ വലിയ പ്രതിസന്ധികളില്ല.
പദ്ധതികൾക്കായി പണം ചെലവഴിക്കുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം കുറവായിരുന്നു. തദ്ദേശ വകുപ്പിൻ്റെ നിലവിലെ കണക്കനുസരിച്ച് 1003 കോടിരൂപയുടെ ബില്ലുകൾ മാറാനുണ്ട്. പാസാകാനുള്ള ബില്ലുകൾ 55408. മെയിൻ്റനൻസ് ഗ്രാൻഡ് ഉൾപ്പെടെ 73113 ബില്ലുകൾ മാറാനുണ്ട്. മെയിൻ്റനൻസ് ഗ്രാൻഡ് ഉൾപ്പെടെ ആകെ ട്രഷറിയിൽനിന്ന് ലഭിക്കാനുള്ളത് 1648 കോടിരൂപ. തദ്ദേശവകുപ്പിൻ്റെ തുക ചെലവഴിക്കൽ 67.45%. ഇതുവരെ ചെലവഴിച്ചത് 5032കോടി. കൂടുതൽ ബില്ലുകൾ മാറാനുള്ള ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി നിർവഹണം സാമ്പത്തിക വർഷത്തിന്റെ 69.88 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി നിർവഹണം 85.28 ശതമാനമായിരുന്നു.
ഇന്ന് ശമ്പളം ലഭിക്കുന്ന വകുപ്പുകൾ: ലാൻഡ് റവന്യൂ, എക്സൈസ്, വെഹിക്കൾ ടാക്സസ്, സെയിൽ ടാക്സ്, മറ്റ് നികുതി വിഭാഗങ്ങൾ, ചീഫ് ഇലക്ട്രൽ ഇൻസ്‌പക്ട്രേറ്റ്, സ്‌റ്റാംപ്‌സ്, റജിസ്ട്രേഷൻ, നിയമസഭ, ഇലക്ഷൻ, പൊതുഭരണവകുപ്പിനു കീഴിൽ വരുന്ന സ്‌ഥാപനങ്ങൾ, നീതിന്യായവകുപ്പ്, ജയിൽ, പൊലീസും ഫയർഫോഴ്സും, സ്‌റ്റേഷനറി ആൻഡ് പ്രിൻ്റിങ്, ഇൻഷുറൻസ്, ചെക്കുകൾ നൽകുന്ന എല്ലാ വകുപ്പുകളും, ഹരിജൻ വെൽഫെയർ, മുനിസിപ്പാലിറ്റീസ്, ജല ഗതാഗതം.