ബാൾട്ടിമോറിലെ കീ ബ്രിഡ്ജിൽ ഇടിച്ച കണ്ടെയ്‌നർ കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരും ഇന്ത്യക്കാരാണെന്ന് ചാർട്ടർ മാനേജ്‌മെൻ്റ് സ്ഥാപനം അറിയിച്ചു. അവർ സുരക്ഷിതരുമാണെന്നും അറിയിച്ചു.
രണ്ട് പൈലറ്റുമാരുൾപ്പെടെ മറ്റ് ക്രൂ അംഗങ്ങൾക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മലിനീകരണവും ഉണ്ടായിട്ടില്ലെന്ന് സിനർജി മറൈൻ ഗ്രൂപ്പ് ചാർട്ടർ മാനേജർ പറഞ്ഞു. ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് സിംഗപ്പൂർ പതാകയുള്ള കപ്പലിൻ്റെ രജിസ്റ്റർ ചെയ്ത ഉടമ.
ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം ചൊവ്വാഴ്ച പുലർച്ചെയാണ് തകർന്നത്. ഒരു കണ്ടെയ്നർ കപ്പൽ നാലുവരിപ്പാതയിലേക്ക് ഇടിച്ചുകയറുകയും കാറുകൾ നദിയിലേക്ക് വീഴുകയും ചെയ്തു. പാലത്തിലെ കുഴികൾ ശരിയാക്കുന്നതിനിടെ എട്ടംഗ നിർമാണസംഘം പുഴയിൽ വീണു. ഇതുവരെ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരു വലിയ പ്രദേശത്ത് തിരച്ചിൽ നടത്തേണ്ടതുണ്ടെന്ന് പ്രാദേശിക അധികാരികൾ പറഞ്ഞു. അധികൃതർ തിരച്ചിൽ തുടരുന്നുണ്ട്. മറ്റ് ആറ് പേരെ ഇനിയും കണ്ടെത്താനായില്ല.രക്ഷപ്പെടുത്തിയവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.മറ്റൊരാൾക്ക് പരിക്കില്ല.