ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ വ്യക്‌തികളിൽ നിന്ന് ലൈസൻസുള്ള 45755 തോക്കുകൾ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തെ തുടർന്നാണിത്. ശേഷിക്കുന്ന തോക്കുകളും കസ്‌റ്റഡിയിലെടുക്കും. സംസ്ഥാനത്ത് ലൈസൻസുള്ള 77178 തോക്കുകളുണ്ട്.
ഈ മാസം ഇതുവരെ 699 കിലോ ലഹരിമരുന്നും 23.7 കോടി രൂപയും പിടിച്ചെടുത്തിരുന്നു. പരിശോധന തുടരും.
തിരഞ്ഞെടുപ്പുവേളയിലെ അക്രമങ്ങൾ തടയാനാണ് അനുമതിയുള്ള തോക്കുകൾ പോലും തിരഞ്ഞെടുപ്പു കമ്മിഷൻ പിടിച്ചെടുക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഒട്ടേറെ വെടിവയ്‌പു സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ബോറിവലിയിൽ ഫെയ്‌സ്ബുക് ലൈവിനിടെയാണ് വ്യവസായി, ശിവസേനയുടെ മുൻ കോർപറേറ്ററെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കല്യാൺ, ജൽഗാവ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട വെടിവയ്പ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.