Sunday, April 28, 2024

മോസ്കോയിൽ ഭീകരാക്രമണം; 60 പേർ മരിച്ചു, ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ്‌ ഏറ്റെടുത്തു

Newsമോസ്കോയിൽ ഭീകരാക്രമണം; 60 പേർ മരിച്ചു, ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ്‌ ഏറ്റെടുത്തു

റഷ്യൻ തലസ്‌ഥാനമായ മോസ്കോയിൽ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ 5 അക്രമികൾ നടത്തിയ വെടിവയ്പിൽ 60 പേർ മരിച്ചു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിൻ്റെ മേൽക്കുര ഇടിഞ്ഞുവീണു. ഭീകരാക്രമണമെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്.

വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലർ മരിച്ചത്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. ഇവരിൽ ചിലർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. അക്രമികളിൽ ഒരാൾ പിടിയിലായതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ്‌ ഏറ്റെടുത്തു.

ഒൻപതിനായിരത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടസമുച്ചയത്തിലാണ് സംഗീത പരിപാടി നടന്നത്. വെടിവയ്‌പ് നടക്കുമ്പോൾ സംഭവസ്‌ഥലത്ത് ആറായിരത്തോളം പേർ ഉണ്ടായിരുന്നു. വാരാന്ത്യത്തിൽ നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്കോ മേയർ അറിയിച്ചു.

ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. യുഎസ്, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി അടക്കമുള്ള രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles