മഹത്തായ സാംസ്‌കാകാരിക പൈതൃകമുള്ള മയ്യഴിയെ വികലമായി ചിത്രീകരിച്ച് മയ്യഴി ജനതയെ ശ്ലേച്ഛമായ ഭാഷയിൽ അപമാനിച്ച ബി.ജെ.പി. നേതാവ് പി.സി.ജോർജ് കോഴിക്കോട് നടത്തിയ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് രമേശ് പറമ്പത്ത് എം.എൽ.എ. നാവിൽ വരുന്നതെന്തും പുലമ്പുന്ന പി.സി. ജോർജ് മയ്യഴിയിലെ സ്ത്രീ സമൂഹമടക്കമുള്ള ജനങ്ങളെയാകെ അപമാനിച്ചിരിക്കയാണെന്നും രമേശ് പറമ്പത്ത് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഈ കാര്യത്തിൽ ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ജനങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്ന ഇദ്ദേഹത്തെ പോലുള്ളവരെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് മാറ്റി നിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണം.
മയ്യഴി വേശ്യകളുടെ കേന്ദ്രമാണെന്നും രാത്രികാലങ്ങളിൽ ഇതുവഴി യാത്ര ചെയ്യാനാവില്ലെന്നുമാണ് പി.സി ജോർജ് പ്രസംഗിച്ചത്. ഗുണ്ടകളും റൗഡികളും, തെമ്മാടികളും കൂത്താടിയിരുന്ന പ്രദേശമാണിതെന്നുമാണ് പി.സി.ജോർജ് ആരോപിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കെടുത്തവരും, കലാസാംസ്കാരിക സാഹിത്യ രംഗത്ത് ചിരപ്രതിഷ്ഠ നേടിയവരുമായ വനിതകൾ മയ്യഴിയിലുണ്ടെന്നും ഫ്രഞ്ച് ഭരണകാലത്തു തന്നെ വിദ്യാസമ്പന്നരായിരുന്നു മയ്യഴിയിലെ സ്ത്രീകളടക്കമുള്ളവരെന്നും മനസ്സിലാക്കാൻ പി.സി.ജോർജിന് കഴിയേണ്ടതാണ്.
സ്ത്രീത്വത്തെ അപമാനിച്ചതിനും നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ നിയമ നടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് എം.എൽ.എ പറഞ്ഞു. മാഹി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.മോഹനൻ, നളിനി ചാത്തു, പി.പി.വിനോദ്, പി.ടി.സി. ശോഭ, പി.പി. ആശാലത, കെ.പി.രജിലേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.