ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും വലിയ നെഞ്ചിടിപ്പെന്ന് പി.സി. ജോർജ്. വൈകാതെ പിണറായിക്കും കെജ്‌രിവാളിൻ്റെ ഗതി വരുമെന്നും 2029-ൽ കേരളത്തിൽ ബി.ജെ.പി. മുഖ്യമന്ത്രി ഉണ്ടാകുമെന്നും പി.സി. ജോർജ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹി മുഖ്യമന്ത്രി ഇപ്പോൾ ജയിലിൽ ആണ്. ഏഴുപ്രാവശ്യം നോട്ടീസ് കൊടുത്തിട്ട് ഹാജരാകാതിരുന്നാൽ അറസ്റ്റ് ചെയ്യുകയല്ലാതെ ഉമ്മ കൊടുക്കണോ? മോഷ്‌ടിക്കുമ്പോളും പിടിച്ചുപറിക്കുമ്പോഴും ഓർക്കണമായിരുന്നു. കെജ്‌രിവാൾ അകത്ത് പോയപ്പോൾ പിണറായിക്കാണ് ഏറ്റവും വലിയ നെഞ്ചിടിപ്പ്. പിണറായി വിജയൻ പേടിച്ചിരിക്കുന്നു. ഉടൻ പിണറായിക്കും കെജ്‌രിവാളിൻ്റെ ഗതി വരുമെന്നും പി.സി. ജോർജ് പറഞ്ഞു.
കെജ്രിവാളിന്റെറെ കാര്യത്തിൽ എന്തുകൊണ്ട് സുപ്രീം കോടതി ഇടപെടാൻ തയ്യാറായില്ല? നോട്ടീസ് പരിഗണിക്കാതെ അഹങ്കരിച്ച് നടന്നതിനാണ് അറസ്റ്റ്. എന്തിന് മദ്യനയം തിരുത്തി എന്ന് അദ്ദേഹം വ്യക്തമാക്കണം. തെറ്റ് ചെയ്തതിനാണ് അറസ്റ്റ്. 2026-ൽ കേരളം ആര് ഭരിക്കണം എന്ന് ബി.ജെ.പി. തീരുമാനിക്കും. 2029-ൽ ബി.ജെ.പി. മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാവുമെന്നും ജോർജ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം മലബാറിലെ ജനങ്ങൾ ഉൾക്കൊള്ളണം. മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങളെ അറിയിക്കാൻ മാധ്യമങ്ങൾ പോലും തയ്യാറാവുന്നില്ല. ഹമാസ് കടന്നുകയറ്റക്കാരൻ ആണെന്ന് ഉൾക്കൊള്ളാൻ എൽ.ഡി.എഫും യു.ഡി.എഫും തയ്യാറാവുന്നില്ല. മലബാറിലെ ന്യൂനപക്ഷ പിന്തുണ പ്രതീക്ഷിച്ചാണ് പലസ്‌തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട എല്ലാ പരിപാടിയും കോഴിക്കോട്ട് നടത്തിയതെന്നും ജോർജ് ആരോപിച്ചു.
ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ വെള്ളിയാഴ്‌ച എന്ന് പറഞ്ഞ് ഇറങ്ങി എല്ലാം. അതിന് യു.ഡി.എഫും എൽ.ഡി.എഫും പിന്തുണ നൽകി. ജുമാ 12.30 വരെ അല്ലെ ഉള്ളൂ. ഞായറാഴ്‌ച തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. അതിനെ ആരും എതിർക്കാറില്ല. ഞായറാഴ്‌ച ക്രിസ്‌ത്യാനികൾക്ക് പ്രമാണങ്ങളിൽ ഉള്ള ദിവസമാണ്. ക്രിസ്ത്യാനികളിൽ വലിയ ഒരു വിഭാഗം കോൺഗ്രസിനെ വിശ്വസിച്ച് നിന്നവരാണ്. എന്നാൽ കോൺഗ്രസിന്റെ പോക്ക് ശരിയല്ല. ക്രിസ്ത്യാനികളുടെ മനസ് മാറുന്നതിൽ കോൺഗ്രസ് വിഷമിച്ചിട്ട് കാര്യം ഇല്ലെന്നും ജോർജ് പറഞ്ഞു.