ഇ.ഡിയുടെ നീക്കത്തോടെ അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന ആദ്യമുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാൾ മാറി. ഒൻപതു തവണ സമൻസ് തള്ളിയ കേജ്‌രിവാളിനെ വീട്ടിലെത്തി ഒരു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി. അറസ്‌റ്റ് ചെയ്തതോടെ. സംരക്ഷണം ആവശ്യപ്പെട്ട് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതോടെയാണ് ഇ.ഡി. പൊടുന്നനെ നീക്കം നടത്തിയത്.
ജനുവരി 31ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇ.ഡി. അറസ്‌റ്റ് ചെയ്യുമ്പോൾ അറസ്‌റ്റ് മെമ്മോയിൽ ഒപ്പിടാൻ സോറൻ വിസമ്മതിച്ചു. ഗവർണർക്ക് രാജി സമർപ്പിച്ചതിനു ശേഷമാണ് അറസ്‌റ്റ് മെമ്മോയിൽ സോറൻ ഒപ്പുവച്ചത്.
ആറു മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം റാഞ്ചിയിലെ വസതിയിൽനിന്നു കൊണ്ടുപോകുമ്പോൾ രാജ്‌ഭവനിൽ എത്തി ഗവർണർ സി.പി.രാധാകൃഷ്‌ണന് സോറൻ രാജിക്കത്ത് നൽകുകയായിരുന്നു. അറസ്‌റ്റിനു മുൻപ് മുൻമുഖ്യമന്ത്രിയാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു സോറൻ ചെയ്തത്.
മുൻ മുഖ്യമന്ത്രിമാരായിരുന്ന ലാലുപ്രസാദ് യാദവ്, അന്തരിച്ച ജെ.ജയലളിത, ചന്ദ്രബാബു നായിഡു, ഓം പ്രകാശ് ചൗത്താല തുടങ്ങിയവരും ജയിൽശിക്ഷ അനുഭവിച്ചിരുന്നു.