തുടർച്ചയായ ഏഴാം കൊല്ലവും ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി ഫിൻലൻഡ് തിരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ സ്പോൺസർഷിപ്പോടെ തയ്യാറാക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. 143 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 126-ാം സ്ഥാനത്താണ്.
മുൻവർഷങ്ങളിൽ ആദ്യസ്ഥാനങ്ങളിലെത്തിയ നോർഡിക് രാജ്യങ്ങൾ ഇത്തവണയും മുൻപന്തിയിൽ തന്നെയാണ്. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ പാകിസ്താൻ 108-ാം സ്ഥാനത്തും നേപ്പാൾ 93-ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ളത്. പത്തുവർഷത്തിനിടെ ആദ്യമായി അമേരിക്കയും ജർമ്മനിയും പട്ടികയിൽ ആദ്യ 20 സ്ഥാനത്തിൽ നിന്ന് പുറത്തായി. അമേരിക്ക ഇത്തവണ 23-ാം സ്ഥാനത്തും ജർമ്മനി ഇരുപത്തിനാലാം സ്ഥാനത്തുമാണ്.
കോസ്റ്റോറിക്കയും കുവൈത്തും ആദ്യ ഇരുപതിൽ കയറിയതാണ് ഇത്തവണത്തെ ശ്രദ്ധേയമായ നേട്ടങ്ങൾ. യഥാക്രമം 12, 13 സ്ഥാനങ്ങളാണ് ഇരു രാജ്യങ്ങളും നേടിയത്. ലോകത്തിലെ വലിയ രാജ്യങ്ങളൊന്നും ഈ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലില്ല എന്നതാണ് മറ്റൊരു ശ്രദ്ദേയമായ കാര്യം.
പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ നെതർലാൻഡ്‌സും ഓസ്ട്രേലിയയും മാത്രമാണ് ഒന്നരക്കോടിയിൽ കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങൾ. ആദ്യത്തെ 20 സ്ഥാനങ്ങളിൽ കാനഡയും യു.കെയും മാത്രമാണ് മൂന്ന് കോടിയിൽ കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങൾ.
ജീവിത സംതൃപ്ത്‌തി, ആളോഹരി ആഭ്യന്തര ഉത്പാദനം, സാമൂഹിക പിന്തുണ, ആരോഗ്യത്തോടെയുള്ള ആയുർദൈർഘ്യം, സ്വാതന്ത്ര്യം, അഴിമതി എന്നിവ അടിസ്ഥാനമാക്കിയാണ് ഹാപ്പിനസ് റിപ്പോർട്ട് തയ്യാറാക്കുന്നത്.