പതിമ്മൂന്നുകാരൻ്റെ നെഞ്ചിൽനിന്ന് നീക്കംചെയ്‌തത് ഒന്നരക്കിലോ ഭാരമുള്ള മുഴ. പി.വി.എസ്. സൺറൈസ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കിയത്. ടെറടോമ എന്ന മുഴയാണ് നീക്കംചെയ്തതെന്ന് തൊറാസിക് സർജൻ ഡോ. നാസർ യൂസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു.
മുടികൾ, പേശികൾ, എല്ലുകൾ, അസ്ഥികൾ എന്നിങ്ങനെ പലതരം ടിഷ്യൂ ചേർന്ന മുഴയാണ് ടെറടോമ. ജന്മനാ ഉണ്ടാകുന്നതാണിത്. സാധാരണമായി അണ്ഡാശയത്തിലും ടെയിൽബോണിലും (നട്ടെല്ലിൻ്റെ കീഴ്ഭാഗത്ത്) ഒക്കെയാണ് ഇതുണ്ടാകുന്നത്.
പതിമ്മൂന്നുകാരൻ്റെ നെഞ്ചിനുള്ളിൽ വലതുഭാഗത്തായിട്ടായിരുന്നു മുഴ. ഇത് വലത് ശ്വാസകോശത്തിൻ്റെ പ്രവർത്തനത്തെ പൂർണമായും ബാധിച്ചിരുന്നു. മുഴ, ഹൃദയത്തെ ഇടതുഭാഗത്തേക്ക് തള്ളി ഇടത് ശ്വാസകോശത്തിന്റെ പ്രവർത്തനവും ശുഷ്‌കമായ അവസ്ഥയിലായിരുന്നു.
ശസ്ത്രക്രിയയിലൂടെ മുഴ നീക്കംചെയ്‌തു. ഒപ്പം, തൊറാസിക് നാളിയെ ബാധിച്ചിരുന്നതിനാൽ നെഞ്ചിൻ്റെ അറയിൽ കൊഴുപ്പുനിറയുന്ന രോഗാവസ്ഥ മാറ്റുന്നതിനായി മറ്റൊരു ശസ്ത്രക്രിയകൂടി നടത്തി. ഇതേത്തുടർന്ന് കുട്ടി സുഖംപ്രാപിച്ചു.
പി.വി.എസ്. സൺറൈസ് ആശുപത്രി സി.ഇ.ഒ. സജു ജേക്കബ്, മാനേജിങ് ഡയറക്ടർ ഡോ. ജയ്‌കിഷ് ജയരാജ്, ഐ.സി.യു. വിഭാഗം മേധാവി ഡോ. മഹേഷ് ബാലകൃഷ്ണ, കുട്ടികളുടെ വിഭാഗം ഡോ. സി.വി. കൃഷ്‌ണൻകുട്ടി, ഡോ. ഹരിശങ്കർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.