ഇലക്ട്രിക് കാർ നിർമിക്കാനുള്ള സ്വപ്‌നപദ്ധതി ആപ്പിൾ ഉപേക്ഷിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്‌ചയാണ് ‘ആപ്പിൾ കാർ’ ജീവനക്കാരെ അപ്രതീക്ഷിതമായി കമ്പനി ഇക്കാര്യം അറിയിച്ചതെന്ന് ബ്ലൂം ബെർഗ് റിപ്പോർട്ടിൽ പറയുന്നു. 2000 പേരാണ് ഈ പദ്ധതിക്ക് കീഴിൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കമ്പനി പരസ്യ പ്രഖ്യാപനം നടത്തിയിട്ടില്ല. ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ജെഫ് വില്യംസും കെവിൻ ലിഞ്ചുമാണ് ഇക്കാര്യം അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ആപ്പിൾ കാർ പദ്ധതിയിൽ പ്രവർത്തിക്കുന്ന നിരവധിയാളുകളെ കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിലേക്ക് മാറ്റും. ജനറേറ്റീവ് എഐ പദ്ധതികളുമായി ബന്ധപ്പെട്ട ജോലികളായിരിക്കും അവർക്ക് ഇനി നൽകുക. അതേസമയം ഹാർഡ് വെയർ എഞ്ചിനീയർമാർ, കാർ ഡിസൈനർ മാർ ഉൾപ്പടെയുള്ളവർക്ക് യോഗ്യത അനുസരിച്ച് കമ്പനിയുടെ മറ്റ് വിഭാഗങ്ങളിലേക്ക് മാറാമെങ്കിലും വലിയൊരു വിഭാഗത്തിന് കമ്പനി വിടേണ്ടി വരും.
വാഹനനിർമാണത്തിലേക്ക് ആപ്പിൾ കടന്നതായും അണിയറ ജോലികൾ നടക്കുന്നതായുമുള്ള റിപ്പോർട്ടുകൾ മുമ്പ് വന്നിരുന്നുവെങ്കിലും കമ്പനി ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിരുന്നില്ല. പ്രൊജക്ട‌് ടൈറ്റൻ എന്ന പേരിലാണ് കമ്പനി ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോയിരുന്നത്.
പൂർണമായും ഡ്രൈവറില്ലാത്ത വാഹനമാണ് ആപ്പിൾ ലക്ഷ്യമിട്ടിരുന്നത് എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. 2028 ൽ ആപ്പിൾ ആദ്യ കാർ അവതരിപ്പിക്കുമെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ടെസ് ലയുടെ കാറുകൾക്ക് സമാനമായ രൂപകൽപനയായിരിക്കും ഇതിനെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രൊജക്ട‌് ടൈറ്റൻ്റെ മേധാവിയായിരുന്ന ഡഗ് ഫീൽഡ് ഫോർഡിലേക്ക് മാറിയതിന് ശേഷം ചുമതലയേറ്റ കെവിൻ ലിഞ്ച് ആണ് പദ്ധതിയ്ക്ക് നേതൃത്വം നൽകിയിരുന്നത്. സോഫ്റ്റ് വെയർ വിദഗ്‌ദനായ അദ്ദേഹത്തിനൊപ്പം നേരത്തെ ടെസ് ലയിൽ ഉണ്ടായിരുന്ന മൈക്കൽ ഷെകുഷ്, സ്റ്റുവേർട്ട് ബോവേഴ്സ‌്, ബിഎംഡബ്ല്യൂവിൻ്റെ ഇലക്ട്രിക് കാറുകൾക്ക് വേണ്ടി മേൽനോട്ടം വഹിച്ച ഉൽറിച്ച് ക്രാൻസ് എന്നിവർ പ്രൊജക്‌ട് ടൈറ്റൻ്റെ ഭാഗമാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച് കാർനിർമാണ പദ്ധതിയുമായി ആപ്പിൾ വളരെയേറെ മുന്നേറിയിരുന്നു. ആപ്പിൾ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രൊജക്ട‌് ടൈറ്റനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ അത്തരം ഒരു പ്രഖ്യാപനം ഉണ്ടായെന്ന് വരില്ല. ബ്ലൂം ബെർഗ് റിപ്പോർട്ട് ശരിയെങ്കിൽ പദ്ധതി ഉപേക്ഷിക്കാനുണ്ടായ കാരണം വും ഇനി വ്യക്തമാകേണ്ടതുണ്ട്.