പാവപ്പെട്ടവരുടെ ക്ഷേമപെൻഷനിൽനിന്നു കയ്യിട്ടുവാരി പോറടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഓർത്തു തലകുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ലെന്നു കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയുമായ കെ.സുധാകരൻ. എകെജിയും പി.കൃഷ്ണപിള്ളയും ഇഎംഎസും പകർന്നുതന്ന കമ്യൂണിസ്‌റ്റ് മൂല്യങ്ങൾ പിണറായി ആറടി മണ്ണിൽ കുഴിച്ചുമൂടി. മാസപ്പടിയായും വാർഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകൾ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെ ചുമക്കുന്ന സിപിഎം അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്നും സുധാകരൻ കുറ്റപ്പെടുത്തി.
“ടി.പി.ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്ലാലിനെയും സിദ്ധാർഥനെയും കൊലയ്ക്കുകൊടുത്ത അഭിനവ ഹിറ്റ്ലറാണു പിണറായി. സ്‌ഥാനാർഥി നിർണയം കഴിഞ്ഞതോടെ വിറളിപിടിച്ചതു കൊണ്ടാണ് കോൺഗ്രസിനെ അപമാനിച്ച് പിണറായി പ്രസംഗിച്ചത്. ഇത്രയും ഗംഭീരമായ സ്‌ഥാനാർഥി നിർണയം സമീപകാലത്തൊന്നും യുഡിഎഫിൽ ഉണ്ടായിട്ടില്ല. തൃശൂരിൽ ഇടത് – ബിജെപി സഖ്യത്തെ കെ.മുരളീധരൻ ഒറ്റദിവസംകൊണ്ടാണ് പൊളിച്ചടുക്കിയത്. തൻ്റെ യോഗത്തിന് ആളില്ലെന്നു പറഞ്ഞ് സുരേഷ് ഗോപി തിരുവനന്തപുരത്തേക്കു വണ്ടികയറാൻ നിൽക്കുന്നു. ആലപ്പുഴയിൽ സിപിഎമ്മിന്റെ ഏക കനലിനെ കെ.സി. വേണുഗോപാൽ ഊതിക്കെടുത്തി.
വടകരയിൽ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ് കോൺഗ്രസിന്റെ യുവതുർക്കി ഷാഫി പറമ്പിൽ. 20 മണ്ഡലങ്ങളിലും ഇതാണ് സ്‌ഥിതി. തലകുത്തിനിന്നാൽ പോലും കേരളത്തിൽ ഒരു സീറ്റിലും ബിജെപി ജയിക്കില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതലുള്ള സിപിഎം- ബിജെപി കൂട്ടുകെട്ട് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെ കൂടുതൽ ദൃഢമായി. ബിജെപിയിലേക്ക് ആരെങ്കിലും പോയാൽ കെ.സുരേന്ദ്രനേക്കാൾ ആർത്തുല്ലസിക്കുന്ന സംഘപരിവാർ മനസ്സാണു പിണറായിയുടേത്. ബിജെപിയെ കേരളത്തിൽ മുഖ്യപ്രതിപക്ഷമായി ഉയർത്തിക്കൊണ്ടുവരാനുള്ള അച്ചാരം വാങ്ങിയ സിപിഎം നേതാവും പിണറായിയാണ്.
കോൺഗ്രസിനെ നശിപ്പിക്കണമെന്നും തകർക്കണമെന്നുമാണു സിപിഎമ്മും ബിജെപിയും ആഗ്രഹിക്കുന്നത്. ഇതിനു നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അനുചരരായ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്‌ഥരെ ഇടനിലക്കാരായി നിയോഗിച്ചിരിക്കുന്നു. പിണറായിയെ എപ്പോൾ വേണമെങ്കിലും കയ്യാമം വയ്ക്കാവുന്ന സ്വർണക്കടത്ത് കേസ്, ഡോളർ കടത്തുകേസ്, ലൈഫ് മിഷൻ അഴിമതി എന്നിവ വർഷങ്ങളായി മെല്ലെപ്പോക്കിലാണ്. മാസപ്പടി കേസും ഒത്തുതീർപ്പാകും എന്നാണ് സൂചനകൾ. ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ കുഴൽപ്പണ കേസ് പ്രത്യുപകരമായി ചവിട്ടിപ്പിടിച്ചിരിക്കുകയാണ്- സുധാകരൻ ആരോപിച്ചു.