നീണ്ട ഇരുപത്തിയെട്ടു വർഷങ്ങൾക്കിപ്പുറം വീണ്ടും ഇന്ത്യ മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുകയാണ്. ഇന്ന്(മാർച്ച് 9) മുംബൈയിൽ വച്ചാണ് ഫിനാലെ ചടങ്ങുകൾ നടക്കുന്നത്. പ്രശസ്‌ത സംവിധായകനും നിർമാതാവുമായ കരൺ ജോഹറാണ് എഴുപത്തിയൊന്നാമത് മിസ് വേൾഡ് മത്സരത്തിന്റെ അവതാരകൻ.
വൈകുന്നേരം 7.30-ന് തുടങ്ങുന്ന ചടങ്ങുകൾ 10.30-ഓടെ അവസാനിക്കും. . കർണാടകയിൽ നിന്നുള്ള സിനി ഷെട്ടിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. 2017-ൽ മാനുഷി ഛില്ലറിനുശേഷം വീണ്ടും സിനി ഷെട്ടിയിലൂടെ ലോകസുന്ദരിപ്പട്ടം തിരികെയെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.
ഇക്കഴിഞ്ഞ ജൂലൈ നാലിനു നടന്ന മിസ് ഇന്ത്യ മത്സരത്തിൽ രുബാൽ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും, ശിനാത്ത ചൗഹാൻ സെക്കൻ്റ് റണ്ണപ്പറുമായപ്പോൾ സിനി ഷെട്ടിയാണ് സൗന്ദര്യകിരീടം ചൂടിയത്. മുൻ മിസ് ഇന്ത്യ മാനസ വാരണസിയാണ് സിനിയെ കിരീടമണിയിച്ചത്. 21 വയസ്സുകാരിയ സിനി ഷെട്ടി ജനിച്ചത് മുംബൈയിലാണെങ്കിലും വളർന്നത് കർണാടകയിലാണ്. അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ ഡിഗ്രി പൂർത്തിയാക്കിയ സിനി നിലവിൽ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സിഎഫ്എ) വിദ്യാർഥിനിയാണ്. ഭരതനാട്യം നർത്തകി കൂടിയാണ് സിനി. 112 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളോടാകും സിനി ഷെട്ടി മത്സരിക്കുക.
മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് മിസ് വേൾഡ് ഗ്രാൻഡ് ഫിനാലെ അരങ്ങേറുക. കഴിഞ്ഞ തവണ പോളണ്ടിൽ ലോകസൗന്ദര്യ കിരീടമെത്തിച്ച കരോലിന ബിലാവ്സ്‌ക പുതിയ വിജയിയെ കിരീടം അണിയിക്കും. മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബ്യൂട്ടി വിത് എ പർപസ് ചലഞ്ച് ഫെബ്രുവരി 21-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലായിരിക്കും നടക്കുക. വേൾഡ് ടോപ്പ് ഡിസൈനർ അവാർഡ്, മിസ് വേൾഡ് ടോപ് മോഡൽ, മിസ് വേൾഡ് സ്പോർട്‌സ് ചലഞ്ച് തുടങ്ങിയ മത്സരങ്ങൾ ന്യൂഡൽഹിയിലും മുംബൈയിലുമായും നടക്കും. ഇന്ത്യ ടൂറിസം ഡെവലപ്‌മെൻ്റ് കോർപറേഷനാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്.
1996-ൽ ബെംഗളൂരുവിലാണ് ഇതിന് മുമ്പ് ഇന്ത്യയിൽ മിസ് വേൾഡ് മത്സരം നടന്നത്. 88 മത്സരാർഥികളാണ് അന്ന് മാറ്റുരച്ചത്. ഗ്രീസിൽ നിന്നുള്ള ഐറിൻ സ്പ്ലിവയയെ അന്ന് ലോകസുന്ദരിയായി തിരഞ്ഞെടുത്തു.
2017ൽ മാനുഷിയുടെ നേട്ടത്തോടെ പതിനേഴുവർഷത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് വീണ്ടും ലോകസുന്ദരിപ്പട്ടം ലഭിക്കുന്നത്. ചൈനയിലെ സാന്യയിൽ നടന്ന മത്സരത്തിൽ 108 രാജ്യങ്ങളിൽനിന്നുള്ള സുന്ദരിമാരെ പിന്തള്ളിയായിരുന്നു മാനുഷി കിരീടം ചൂടിയത്. കിരീടം നേടുമ്പോൾ ഹരിയാണയിലെ ഭഗത് ഫൂൽ സിങ് മെഡിക്കൽ കോളേജിൽ വിദ്യാർഥിനിയായിരുന്നു മാനുഷി.
ലോകസുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. റീത്താ ഫാരിയ, ഐശ്വര്യാ റായി, ഡയാന ഹെയ്‌ഡൻ, യുക്താമുഖി, പ്രിയങ്കാ ചോപ്ര എന്നിവരാണ് ഇതിനുമുമ്പ് സൗന്ദര്യത്തിനുള്ള ലോകകിരീടം ഇന്ത്യയിലെത്തിച്ചവർ.