റിസർവ് ബാങ്കിൻ്റെ നിർദേശം പരിഗണിച്ച് കെവൈസി(ഉപഭോക്താവിനെ അറിയുക)നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ ബാങ്കുകൾ. വ്യത്യസ്ത രേഖകളുപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകൾ എടുത്തിട്ടുള്ളവരിൽനിന് ബാങ്കുകൾ വ്യക്തത തേടും.
നിലവിലുള്ള എല്ലാ അക്കൗണ്ടുകളിലും ഫോൺ നമ്പർ പുതുക്കി നൽകാൻ ആവശ്യപ്പെടും. ഒന്നിലധികം അക്കൗണ്ടുകളിലോ ജോയന്റ്റ് അക്കൗണ്ടുകളിലോ ഒരേ ഫോൺ നമ്പർ നൽകിയിട്ടുള്ളവരോടും ഇക്കാര്യം ആവശ്യപ്പെടും.
വ്യത്യസ്‌ത തലത്തിലുള്ള പരിശോധനയാകും നടത്തുക. പാൻ, ആധാർ, മൊബൈൽ നമ്പർ എന്നിങ്ങനെ പരിശോധിച്ച് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളവർ അത് ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ വ്യത്യസ്ത കെവൈസി രേഖകൾ ഉപയോഗിച്ച് പുതിയ അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കും.
പാസ്പോർട്ട്, ആധാർ, വോട്ടർ കാർഡ്, എൻആർഇജിഎ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയും. അക്കൗണ്ട് വിവരങ്ങൾ പങ്കിടാൻ അനുമതിയുള്ള(അക്കൗണ്ട് അഗ്രിഗേറ്റർ)വർ അക്കൗണ്ട് ഉടമകളുടെ സാമ്പത്തിക ആസ്‌തികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് ഏകീകരിച്ച് സൂക്ഷിക്കും.
ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ആൻഡ് ഡെവലപ്‌മെന്റ് കൗൺസിൽ(എഫ്.എസ്.ഡി.സി) കെവൈസി പരിഷ്‌കരണം സംബന്ധിച്ച് കഴിഞ്ഞമാസം ചർച്ച ചെയ്‌തിരുന്നു. ഏക്രീകൃത കെവൈസി മാനദണ്ഡങ്ങൾ, സാമ്പത്തിക മേഖലയിലുടനീളമുള്ള പരസ്‌പര ഉപയോഗം, കൈവൈസി പ്രക്രിയയുടെ ലളിതവത്കരണം, ഡിജിറ്റലൈസേഷൻ എന്നിവയും യോഗത്തിൽ ചർച്ചയായി.
ധനകാര്യ സേവന മേഖലകളിൽ ഉടനീളം കൈവസി മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിൻ്റെ ഭാഗമായി ധനകാര്യ സെക്രട്ടറി ടി.വി സോമനാഥന്റെ നേതൃത്വിൽ സർക്കാർ സമിത രൂപീകരിച്ചിരുന്നു. അവരുടെകൂടി നിർദേശം കണക്കിലെടുത്താകും നടപടിക്രമങ്ങൾ പാലിക്കുക.