ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു മലയാളികടക്കം ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവർ കാർഷിക മേഖലയിലെ ജീവനക്കാരായിരുന്നു. ഗലീലി ഫിംഗറിൽ മൊഷാവെന്ന സ്‌ഥലത്തായിരുന്നു ആക്രമണം നടന്നത്. ബുഷ് ജോസഫ്, പോൾ മെൽവിൻ എന്നീ പരുക്കേറ്റ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ പോൾ മെൽവിൻ ഇടുക്കി സ്വദേശിയാണ്. പ്രാദേശിക സമയം തിങ്കഴാഴ്‌ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ലെബനനിൽനിന്നുള്ള ടാങ്ക്‌വേധ മിസൈലാണ് ഇസ്രയേൽ ഭാഗത്തെ കൃഷിത്തോട്ടത്തിൽ പതിച്ചത്. നിബിൻ മാക്‌സ്‌വെല്ലിന്റെ മൃതദേഹം സിവ് ആശുപത്രിയിലേക്ക് മാറ്റി. മുഖത്തും ശരീരത്തിലും പരുക്കേറ്റ ബുഷ് ജോസഫ് ജോർജ് ബെയ്‌ലിൻസൺ ആശുപത്രയിൽ ശസ്ത്രക്രിയ്ക്ക് വിധേയനായി. ഇയാൾ സുഖംപ്രാപിച്ചു വരികയാണെന്നും നാട്ടിലെ കുടുംബവുമായി സംസാരിച്ചുവെന്നുമാണ് വിവരം.
പോൾ മെൽവിൻ്റെ പരുക്ക് ഗുരുതരമല്ല. ആക്രമണത്തിനു പിന്നിൽ ഷിയ ഹിസ്ബുള്ള വിഭാഗമാണെന്നാണ് വിവരം. ഒക്ടോബർ 8 മുതൽ ഇസ്രയേലിൻ്റെ വടക്കൻ മേഖലയിലേക്കും സൈനിക പോസ്‌റ്റുകൾക്കും നേരെ ഹിസ്ബുള്ള ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇസ്രയേൽ ഭാഗത്ത് ഏഴ് സാധാരണക്കാരും 10 സൈനികരും കൊല്ലപ്പെട്ടു. അടുത്തിടെ ഇസ്രയേൽ കൊലപ്പെടുത്തിയ 229 പേർ ഹിസ്ബുള്ള വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നുള്ള മരണങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് ലെബനനിലും സിറിയയിലുമായിരുന്നു.