ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിൽ വേണമെന്നാണു സംസ്‌ഥാനത്തിൻ്റെ നിലപാടെന്നു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. 5 വയസിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്‌തരാവുമെന്നും മന്ത്രി പറഞ്ഞു.
പുതിയ അധ്യയന വർഷം മുതൽ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് ആക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രം സംസ്ഥാനങ്ങൾക്കു കത്തയച്ചിരുന്നു. കഴിഞ്ഞ വർഷം നൽകിയ നിർദേശം കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾ നടപ്പിലാക്കാത്ത സാഹചര്യത്തിലായിരുന്നു നിർദേശം.
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്സ് തികയണമെന്നുള്ളത് ദേശീയ വിദ്യാഭ്യാസനയത്തിലെ(2020) നിർദേശമാണ്. ഇതു നടപ്പാക്കണമെന്ന് 2021, 2023 വർഷങ്ങളിൽ കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളം നടപ്പാക്കിയിരുന്നില്ല.
പുതിയ അധ്യയന വർഷത്തേക്കുള്ള നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണു വിദ്യാഭ്യാസ നയം ഓർമിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി അർച്ചന ശർമ അവസ്‌തി കഴിഞ്ഞ ദിവസം വീണ്ടും കത്തയച്ചത്.
14 സംസ്‌ഥാന – കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാംക്ലാസിൽ പ്രവേശിപ്പിക്കുന്നതിനുള്ള പ്രായപരിധി ആറുവയസ്സാക്കി ഉയർത്തിയിരുന്നു. ബംഗാൾ ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾ വരും അധ്യയന വർഷം മുതൽ ഇതു നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നു.