ട്രാൻസ്‌ജെൻഡറുകൾക്ക് വിവേചനരഹിത തൊഴിലിടങ്ങൾ ഒരുക്കുന്നതിനായി ആദ്യ ട്രാൻസ്ജെൻഡർ നയവുമായി സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരുൾപ്പെടെയുള്ളവർ, ട്രെയിനികൾ, ഇൻ്റേണുകൾ തുടങ്ങിയവരായി ജോലിചെയ്യുന്ന ട്രാൻസ്ജെൻഡറുകൾക്ക് തുല്യ അവസരമൊരുക്കുകയാണ് ലക്ഷ്യം. ലിംഗം, പേര്, വിളിപ്പേര് തുടങ്ങിയവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ട്രാൻസ്ജെൻഡറുകൾക്കുണ്ടെന്ന് നയത്തിൽ വ്യക്തമാക്കുന്നു.
നിർദേശങ്ങൾ
(1) ലിംഗവ്യത്യാസമില്ലാതെ എല്ലാ ജീവനക്കാർക്കും തുല്യ അവസരമൊരുക്കണം
(2) തൊഴിലിടങ്ങളിൽ അതിക്രമങ്ങളുണ്ടായാൽ കർശന നടപടിയുണ്ടാകും. സ്ഥാപനമേധാവിക്കാണ് പരാതി നൽകേണ്ടത്
(3) പേര്, ലിംഗം തുടങ്ങിയവ തിരഞ്ഞെടുക്കാൻ ജീവനക്കാരന് സ്വാതന്ത്ര്യമുണ്ട്. ജീവനക്കാരൻ നിർദേശിക്കുന്ന പേരും സർവനാമവും അതേപടി രേഖയിൽ ഉൾപ്പെടുത്തണം
(4) ലിംഗപരമായ വിവേചനത്തിൻ്റെ പേരിൽ നിയമനം, സ്ഥാനക്കയറ്റം, മറ്റ് ആനുകൂല്യങ്ങൾ, പരിശീലനങ്ങൾ തുടങ്ങിയവ നിഷേധിക്കരുത്. യോഗ്യതയാകണം അടിസ്ഥാനമാനദണ്ഡം
(5) ജീവനക്കാരുടെ വ്യക്തിവിവരങ്ങളിൽ സ്വകാര്യത ഉറപ്പാക്കണം
കേരളത്തിലുൾപ്പെടെ ‘ഗരിമഗൃഹങ്ങൾ’
ട്രാൻസ്ജെൻഡറുകൾക്ക് താത്കാലിക താമസമൊരുക്കാൻ കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ‘ഗരിമഗൃഹ്’ സ്ഥാപിക്കാൻ കേന്ദ്രം തീരുമാനിച്ചതായി ട്രാൻസ്പേഴ്സ് ദേശീയ കൗൺസിൽ ദക്ഷിണമേഖലാ പ്രതിനിധിയും തമിഴ് സാഹിത്യകാരിയുമായ കൽക്കി സുബ്രഹ്മണ്യം പറഞ്ഞു.