ആരോഗ്യ മേഖലയിൽ സുപ്രധാന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. ക്യാൻസറിനുള്ള വാക്‌സിൻ പുറത്തിറക്കുന്നതിന് തൊട്ടരികിലാണ് റഷ്യൻ ശാസ്ത്രജ്ഞരെന്നാണ് പ്രഖ്യാപനം.
‘ക്യാൻസർ വാക്‌സിനുകളെന്നോ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുന്ന പുതിയ തലമുറ മരുന്നെന്നോ വിളിക്കപ്പെടുന്നവയുടെ നിർമാണത്തോട് ഞങ്ങൾ അടുത്തിരിക്കുന്നു’ – പുതിൻ പറഞ്ഞു. വൈകാതെ അത് വ്യക്തിഗത ചികിത്സയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പുതിൻ കൂട്ടിച്ചേർത്തു.
ആധുനിക സാങ്കേതികവിദ്യകൾ സംബന്ധിച്ച ഒരു ഫോറത്തിൽ സംസാരിക്കുകയായിരുന്നു റഷ്യൻ പ്രസിഡന്റ്. ഏത് തരത്തിലുള്ള ക്യാൻസറിനുള്ളതാണ് നിർദ്ദിഷ്‌ട വാക്‌സിനെന്നോ, അതിന്റെ മറ്റുവിവരങ്ങളോ പുതിൻ വെളിപ്പെടുത്തിയിട്ടില്ല.
നിരവധി രാജ്യങ്ങളും കമ്പനികളും ക്യാൻസർ വാക്‌സിനായുള്ള പരീക്ഷണങ്ങൾ ഇതിനോടകം നടത്തിവരുന്നുണ്ട്. ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ടുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് ജർമനി ആസ്ഥാനമായുള്ള ബയോഎൻടെക്കുമായി യുകെ സർക്കാർ കഴിഞ്ഞ വർഷം കരാറിൽ ഒപ്പുവച്ചിരുന്നു.