സ്കൂളിലേക്ക് പോകുന്നതിനിടെ പന്ത്രണ്ടാംക്ലാസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ കാസ്‌ഗഞ്ചിലെ ശ്രീ ഭഗവത് നാഷണൽ ഇന്റർ കോളേജിലെ വിദ്യാർഥിനിയായ പ്രിയാൻഷി(18) യാണ് മരിച്ചത്. ബുധനാഴ്ച്ചയായിരുന്നു സംഭവം.
പ്രാക്റ്റിക്കൽ പരീക്ഷ എഴുതുന്നതിനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പ്രിയാൻഷി. സൈക്കിളോടിച്ചാണ് പ്രിയാൻഷി സ്‌കൂളിലേക്ക് പോയത്. ഇതിനിടെ പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും സൈക്കിളിൽ നിന്ന് വീഴുകയുമായിരുന്നു.
കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നതായി പ്രിയാൻഷി പറഞ്ഞിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. ഉടൻതന്നെ വീട്ടുകാരെ വിവരം അറിയിക്കുകയും സമീപത്തെ പാട്യാലി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരിക്കുകയായിരുന്നു.
കോച്ചിങ് ക്ലാസ്സിലിരിക്കുന്നതിനിടെ ഇൻഡോറിൽ നിന്നുള്ള പതിനെട്ടുകാരൻ മരിച്ച സംഭവവും ഈയടുത്താണ് പുറത്തുവന്നത്. അടുത്തിടെയായി യുവാക്കൾക്കിടയിലെ ഹൃദയാഘാതനിരക്ക് വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മാത്രം ഹൃദ്രോ ഗസംബന്ധമായ രോഗങ്ങൾ കാരണം മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻവർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് അടുത്തിടെ സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഹൃദയാഘാത മരണങ്ങൾ മൂന്നു വർഷം കൊണ്ട് കുത്തനെ ഉയർന്നുവെന്നാണ് കണക്കുകളിലുള്ളത്. 2020-ൽ 28,759 2021-ൽ 28,413 2022-ൽ 32,457 എന്നിങ്ങനെയാണ് കണക്കുകൾ. നിരന്തരം ചെക്കപ്പുകൾ നടത്തുകയും ഹൃദയാരോഗ്യം പരിശോധിക്കുകയും ചെയ്യണമെന്നാണ് വിദഗ്‌ധർ പറയുന്നത്.
മുൻകാലങ്ങളിൽ പ്രായമായവരിൽമാത്രം കൂടുതലായി കണ്ടിരുന്ന ഹൃദയാഘാതമരണങ്ങൾ മുപ്പതുകളിലും നാൽപതുകളിലും സാധാരണമാവുകയും ചെയ്‌തു. വ്യായാമത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുകയും മതിയായ ഉറക്കം ലഭ്യമാക്കുകയും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം കാക്കാമെന്ന് വിദഗ്‌ധർ പറയുന്നു.