ആലത്തൂരിൽ എസ്.ഐ. അഭിഭാഷകനെ അധിക്ഷേപിച്ച സംഭവത്തിൽ പോലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. പെരുമാറ്റം നന്നാക്കാൻ പല സർക്കുലറും വന്നു, എന്നാൽ ഇതിൽനിന്നൊക്കെ ഉദ്യോഗസ്ഥർ എന്താണ് പഠിച്ചതെന്ന് കോടതി ചോദിച്ചു. കേസിൽ ഡി.ജി.പി. ഹാജരായപ്പോഴാണ് പോലീസിനെതിരെ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചത്.
നടപടി സ്വീകരിച്ചതിൻ്റെ റിപ്പോർട്ടും ഇതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും വിശദീകരിക്കാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു. ഇത് വിശദീകരിക്കവെ, മാനസിക പിരിമുറുക്കം പലപ്പോഴും പോലീസുകാരുടെ മോശം പെരുമാറ്റത്തിന് കാരണമാകാറുണ്ടെന്ന് ഡി.ജി.പി. കോടതിയോട് പറഞ്ഞു. തെരുവിൽ ജോലി ചെയ്യുന്നവർക്കും മാനസിക പിരിമുറുക്കം ഉണ്ടാകാറുണ്ടെന്നും മാനസിക പിരിമുറുക്കം എന്നത് മോശം പെരുമാറ്റത്തിനുള്ള ലൈസൻസ് അല്ലെന്നും കോടതി പറഞ്ഞു.
1965-ന് ശേഷം പലതവണയായി നിരവധി സർക്കുലറുകൾ പോലീസുകാരുടെ പെരുമാറ്റം നന്നാക്കുന്നതിനായി ഇറക്കിയിട്ടുണ്ട്. എന്നിട്ടും ഉദ്യോഗസ്ഥർ പാഠംപഠിച്ചില്ലേ എന്ന് കോടതി ചോദിച്ചു. ഇക്കാര്യങ്ങൾ ഗൗരവമായി കാണണം എന്നുപറഞ്ഞ കോടതി, കഴിഞ്ഞദിവസം പുറത്തിറക്കിയത് ഈ വിഷയത്തിലെ അവസാനത്തെ സർക്കുലറായിരിക്കണമെന്നും പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെ യോഗംവിളിക്കുമെന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും ഡി.ജി.പി. കോടതിയെ അറിയിച്ചു. ആലത്തൂരിൽ അഭിഭാഷകനോട് മോശമായി സംസാരിച്ച എസ്.ഐ. വി.ആർ. റെനീഷിനെ സ്ഥലം മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസിൽ റെനീഷിന്റെ അഭിഭാഷകൻ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സംഭവത്തിൽ നിരുപാധികം മാപ്പ് പറയാൻ തയ്യാറാണെന്നായിരുന്നു സത്യവാങ്മൂലം.