വിമാനത്തിനുള്ളിൽ കോ പൈലറ്റിനെ ആക്രമിച്ച് യാത്രക്കാരൻ. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട വിവരം അനൗൺസ് ചെയ്യുന്നതിനിടെയാണ് പൈലറ്റിനെ യാത്രക്കാരൻ ആക്രമിച്ചത്. ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഡൽഹിയിലെ കനത്ത മൂടൽമഞ്ഞ് കാരണം വിമാനം 13 മണിക്കൂറോളം വൈകിയിരുന്നു. ഈ വിവരം യാത്രക്കാരുമായി പൈലറ്റ് പങ്കുവെയ്ക്കുകയായിരുന്നു. ഈ സമയത്താണ് സഹിൽ കതാരിയ എന്ന യാത്രക്കാരൻ അവസാന നിരയിൽനിന്ന് ഓടിവന്ന് കോ പൈലറ്റ് അനൂപ് കുമാറിനെ മർദിച്ചത്. തുടർന്ന് ഇയാളെ വിമാനത്തിൽനിന്ന് പുറത്താക്കുകയും സി.ഐ.എസ്.എഫിന് കൈമാറുകയും ചെയ്തു.
സംഭവത്തിൽ, ഇൻഡിഗോ വിമാനക്കമ്പനി നൽകിയ പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. അതേസമയം, വിമാനം വൈകുന്നതിന് ജീവനക്കാർ എന്തുചെയ്യാനാണെന്നും ആക്രമം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
കനത്ത മൂടൽമഞ്ഞ് കാരണം തിങ്കളാഴ്‌ച ഡൽഹിയിൽ നിന്നുള്ള 110 ഓളം വിമാനങ്ങൾ വൈകുകയും 79 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.