സാഹസികവിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര ഉത്സവങ്ങൾ സർക്കാർ സംഘടിപ്പിക്കുന്നു. പാരാഗ്ലൈഡിങ്, സർഫിങ്, മൗണ്ടെയ്ൻ സൈക്കിളിങ് എന്നിവയ്ക്കുപുറമേ, മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിനും കേരളം വേദിയൊരുക്കും.
ടൂറിസം വകുപ്പിനുകീഴിലെ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര മത്സരങ്ങളെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
സാഹസികവിനോദസഞ്ചാരം പ്രോത്സാഹിപ്പിച്ച് വിദേശസഞ്ചാരികളെ ആകർഷിക്കും. ഈ രംഗത്തുള്ള വിദേശതാരങ്ങളെയും ക്ഷണിക്കും. ഇടുക്കിയിലെ വാഗമണ്ണിൽ മാർച്ച് 14മുതൽ 17 വരെയാണ് അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ. 15 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാവും. നൂറിലേറെ അന്താരാഷ്ട്ര-ദേശീയതലത്തിലുള്ള ഗ്ലൈഡർമാർ മേളയിൽ പങ്കെടുക്കും.
തിരുവനന്തപുരം വർക്കലയിൽ മാർച്ച് 29മുതൽ 31 വരെയാണ് അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവൽ. രാജ്യത്തിൻ്റെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലെ നഗരങ്ങളിൽനിന്നുള്ള താരങ്ങൾ പങ്കെടുക്കും. വർക്കലയെ അന്താരാഷ്ട്ര സർഫിങ് കേന്ദ്രമാക്കുകയാണ് മേളയുടെ ലക്ഷ്യം.
മെഗാ മൗണ്ടൻ ബൈക്കിങ് ഇവന്റ്റ് (എം.ടി.ബി. കേരള ഏഴാമത് എഡിഷൻ) ഏപ്രിൽ 26മുതൽ 28വരെ വയനാട്ടിലെ മാനന്തവാടി പ്രിയദർശിനി ടീ പ്ലാന്റേഷനിൽ നടക്കും. 25 രാജ്യങ്ങളിൽനിന്നുള്ള സൈക്കിളിസ്റ്റുകൾ പങ്കെടുക്കും. കോഴിക്കോട്ടെ കോടഞ്ചേരിയിൽ ജൂലായ് 25മുതൽ 28 വരെയാണ് അന്താരാഷ്ട്ര കയാക്കിങ് മത്സരത്തിനുള്ള മലബാർ റിവർ ഫെസ്റ്റിവൽ. ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി വിവിധ മത്സരങ്ങൾ നടക്കും.