റഷ്യയുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഐ.എസ്.ആർ.ഒയ്ക്ക് നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് മേധാവി എസ് സോമനാഥ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്ന് റഷ്യൻ റോക്കറ്റുകൾ ഉപയോഗിച്ചുള്ള വിക്ഷേപണങ്ങൾ യൂറോപ്യൻ രാജ്യങ്ങൾ പിൻവലിക്കുകയും അതിൽ ചില വിക്ഷേപണങ്ങൾ ഇന്ത്യയിലേക്ക് വന്നുവെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചുരുങ്ങിയ സമയം കൊണ്ട് കുറച്ച് റോക്കറ്റുകൾ വിക്ഷേപിക്കാൻ സാധിക്കുമോ എന്ന് എന്നോട് ചോദിപ്പോൾ ഞാൻ സാധിക്കുമെന്നും എന്നാൽ രൂപകൽപനയിൽ വലിയ ചില മാറ്റങ്ങൾ ആവശ്യമാണെന്നുമാണ് ഞാൻ മറുപടി നൽകിയത്. അങ്ങനെ, നമ്മൾ വിപണി പിടിച്ചു. അതുവഴി സങ്കീർണമായ ദൗത്യങ്ങൾ വിക്ഷേപിക്കുന്നതിൽ നമ്മുടെ കഴിവും അന്തസും ഉയർത്തി. റഷ്യയുടെ രാഷ്ട്രീയ സാഹചര്യങ്ങൾ നേട്ടമായത് ഇങ്ങനെയാണ്. സോമനാഥ് പറഞ്ഞു.
ഇന്ത്യൻ റോക്കറ്റുകൾ ഉപയോഗിച്ച് 434 വിദേശ ഉപഗ്രങ്ങൾ നമ്മൾ വിക്ഷേപിച്ചിട്ടുണ്ടെന്നും അതിൽ ഏഴോ എട്ടോ എണ്ണം വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങൾക്ക് വേണ്ടി മാത്രം ഉള്ളവയായിരുന്നു. അടുത്ത വർഷം രണ്ട് വിക്ഷേപണങ്ങൾ കൂടി നടത്തുമെന്നും ആഫ്രിക്ക, തെക്ക് കിഴക്കൻ ഏഷ്യ, അറേബ്യൻ രാജ്യങ്ങൾ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഐ.എസ്.ആർ.ഒ യുടെ വാണിജ്യ വിക്ഷേപണ ദൗത്യങ്ങളുടെ പ്രധാന ഉപഭോക്താക്കളെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ ശിവനെതിരായ പരാമർശം വിവാദമായ സാഹചര്യത്തിൽ തന്റെ ആത്മകഥ പിൻവലിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചില്ല. താനും ശിവനും വളരെ അടുത്ത് പ്രവർത്തിക്കുന്നവരാണ്. അദ്ദേഹം ഇപ്പോഴും തന്റെ ഉപദേശക സംഘത്തിൻ്റെയും ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന്റെയും ഭാഗമാണ്. അഭിപ്രായ വ്യത്യാസമില്ല. എന്നാൽ ഞങ്ങളുടെ സമീപനത്തിൽ വ്യത്യാസമുണ്ട്. കാര്യങ്ങൾ ചെയ്യുന്നതിന് ഞങ്ങൾക്ക് വ്യത്യസ്‌ത വഴികളുണ്ട്. അത് നല്ലതാണ്. അതിൽ ഞങ്ങൾക്ക് പരസ്‌പരം എതിർപ്പില്ല. എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.