ശബരിമലയിലെ തിരക്ക് പ്രതിസന്ധിയിൽ ക്രിസ്‌മസ് ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്ങ്. തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടിക്ക് സർക്കാരിന് നിർദേശം നൽകി. ശബരിമലയിലേക്കുള്ള വാഹനങ്ങൾ വഴിയിൽ തടയുകയാണെങ്കിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമെങ്കിൽ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും കോടതി നിർദേശിച്ചു. മണ്ഡലകാലത്ത് പ്രതീക്ഷിക്കുന്ന അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് പ്രത്യേക സിറ്റിങ്ങ് നടത്തിയത്.
അഞ്ചിടങ്ങളിൽ അയ്യപ്പഭക്തരുടെ വാഹനങ്ങൾ തടയുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പാലാ, പൊൻകുന്നം, ഏറ്റുമാനൂർ, വൈക്കം, കാഞ്ഞിരിപ്പള്ളി എന്നിവിടങ്ങളിലാണ് വാഹനങ്ങൾ തടയുന്നത്. ഇത്തരത്തിൽ വാഹനങ്ങൾ തടയുമ്പോൾ ഭക്തർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് കോടതിയുടെ നിർദേശം. ആവശ്യമെങ്കിൽ പോലീസ് മേധാവി നേരിട്ടിടപെടണമെന്നും ജില്ലാ ഭരണക്കൂടം ഈക്കാര്യം കൃത്യമായി ഏകോപിപ്പിക്കണമെന്നും നിർദേശവുമുണ്ട്.
അടുത്ത രണ്ട് ദിവസത്തെ വിർച്വൽ ക്യൂ ബുക്കിങ്ങിൻ്റെ എണ്ണം തൊണ്ണൂറായിരം കടന്നിരിക്കുകയാണ്. സ്പോട്ട് ബുക്കിങ്ങുമായി പതിനായിരത്തോളം ഭക്തരും എത്തുന്നതോടെ ഏതാണ്ട് ഒരു ലക്ഷത്തിലധികം ഭക്തർ വരുന്ന രണ്ട് ദിവസങ്ങളിൽ ശബരിമലയിൽ ദർശനത്തിനെത്തും. ഇതിനോടൊപ്പം ഏതാണ്ട് ഇരുപതിനായിരത്തോളം പേർ യാതൊരു വിധ ബുക്കിങ്ങും കൂടാതെ ശബരിമലയിലെത്തുന്നുണ്ട്. ഇതാണ് കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. ഒരു ബുക്കിങ്ങും കൂടാതെ എത്തുന്നവരുടെ കാര്യത്തിൽ എന്ത് തീരുമാനമെടുക്കണമെന്ന് അറിയിക്കാൻ ശബരിമലയുടെ സെക്യൂരിറ്റി ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിന് നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ ഇടത്താവളങ്ങളിൽ തീർഥാടകരുടെ വാഹനം പിടിച്ചിട്ടതിനെ തുടർന്ന് മണിക്കൂറുകളോളം കാത്തുനിന്ന യാത്രക്കാർക്ക് പോലീസ് ഉദ്യോഗസ്ഥർ വെള്ളവും ഏത്തപ്പഴവും നൽകിയിരുന്നു. ജനമൈത്രി പോലീസാണ് ഭക്ഷണവും വെള്ളവും നൽകിയത്.