വിധവാപെൻഷൻ മുടങ്ങിയതിനെതിരെ ‘ഭിക്ഷ തെണ്ടൽ’ സമരം നടത്തിയ ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹർജിയിൽ സർക്കാരും ഹൈക്കോടതിയും രൂക്ഷമായ വാഗ്വാദം. പരാതിക്കാരിയെ ഇകഴ്ത്തിക്കാട്ടരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ താക്കീതായി പറഞ്ഞു.
മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന സർക്കാരിന്റെ വാദമായിരുന്നു കോടതിയെ ചൊടിപ്പിച്ചത്. പെൻഷൻ കൊടുക്കാൻ പണമില്ലെന്ന് പറഞ്ഞിട്ട് എന്തിന് പരാതിക്കാരിയെ ഇകഴ്ത്തുന്നുവെന്ന് ഹൈക്കോടതി ആരാഞ്ഞു.
മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും പലരും ഇവർക്ക് പണം വാഗ്ദാനം ചെയ്‌തിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചതോടെയാണ് രൂക്ഷവിമർശനമുണ്ടായത്. വിമർശനങ്ങൾക്കൊടുവിൽ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന വാദം സർക്കാർ പിൻവലിച്ചു.
ഇത്തരം വാദങ്ങൾ ഉയർത്തുന്നത് അതീവശ്രദ്ധയോടെ വേണമെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് ഇറക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഹൈക്കോടതി, നാലിന് ഹർജി വീണ്ടും പരിഗണിക്കുമെന്നറിയിച്ചു.
വിധവാ പെൻഷൻ സ്റ്റാറ്റിയൂട്ടറി പെൻഷനല്ല. പണം ലഭ്യമാകുന്ന മുറയ്ക്ക് നൽകാമെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞതോടെ ഈ നിലപാട് ദുഃഖകരമാണെന്നും ഞെട്ടിക്കുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ക്രിസ്മസ് കാലത്ത് ആളുകളുടെ സന്തോഷം തല്ലിക്കെടുത്തരുത്.
ആഘോഷങ്ങൾ നടത്താൻ സർക്കാരിൻ്റെ പക്കൽ പണമില്ലേയെന്നും കോടതി ചോദിച്ചു. സർക്കാരിന് അത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിൽ പരിശോധിക്കുന്നതിന് വേണമെങ്കിൽ അമിക്കസ്ക്യൂറിയെ വെക്കാമെന്നും കോടതി നിർദേശിച്ചു.
അഞ്ചുമാസത്തെ വിധവാ പെൻഷൻ ലഭിക്കാനുണ്ടെന്നാണ് മറിയക്കുട്ടിയുടെ ഹർജിയിൽ പറയുന്നത്.