കനത്ത മഴയെ തുടർന്ന് ദുരിതം അനുഭവിക്കുന്ന തമിഴ്‌നാടിന് 900 കോടി രൂപയുടെ സഹായം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന മഴയിൽ 31 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
രണ്ടു ഘട്ടങ്ങളായി 900 കോടി രൂപ ഇതിനോടകം കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും ഈ സാമ്പത്തിക വർഷത്തിൽ തന്നെ ഉപയോഗിക്കാമെന്നും നിർമല സീതാരാമൻ പറഞ്ഞു. മഴ സംബന്ധിച്ച് പ്രവചനം നടത്താനുതകുന്ന അത്യാധുനിക ഉപകരണങ്ങൾ ചെന്നൈയിലുണ്ടെന്നും പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തെ കുറിച്ച് ധനമന്ത്രി പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ ധനകാര്യമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു. അത്രയും വലിയൊരു ദുരന്തം ചെന്നൈയിൽ നടക്കുമ്പോൾ മുഖ്യമന്ത്രി ഇന്ത്യ സഖ്യത്തോടൊപ്പം ഡൽഹിയിലായിരുന്നുവെന്ന് അവർ കുറ്റപ്പെടുത്തി.
പ്രളയം രൂക്ഷമായി ബാധിച്ച തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിലെ പ്രളയക്കെടുതി നേരിട്ട ജനങ്ങൾക്ക് 6,000 രൂപയും തെങ്കാശി, കന്യാകുമാരി ജില്ലകളിലെ ജനങ്ങൾക്ക് 1,000 രൂപയും സഹായധനമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
തൂത്തുക്കുടി ജില്ലയിലെ പല ഭാഗങ്ങളും ഇപ്പോഴും ഇരുട്ടിലാണ്. ദേശീയ ദുരന്ത നിവാരണ സേന തൂത്തുക്കുടി ജില്ലാ ഭരണക്കൂടവുമായി സഹകരിച്ച് ഒറ്റപ്പെട്ടുപ്പോയവർക്ക് സഹായം എത്തിക്കുന്നുണ്ട്.