നിർദിഷ്‌ട ശബരി വിമാനത്താവള പദ്ധതിയുടെ റൺവേക്കായി ജനവാസമേഖലയിൽ ഏറ്റെടുക്കുന്നത് 165 ഏക്കർ. 307 ഏക്കറാണ് സർക്കാർ ആദ്യം നോട്ടിഫൈ ചെയ്‌തത്. എന്നാൽ, റൺവേക്കായി എരുമേലി-മണിമല പഞ്ചായത്തുകളിലായി 165 ഏക്കറേ വേണ്ടിവരൂ എന്നാണ് അന്തിമ അതിർത്തിനിർണയത്തിൽ ഉദ്യോഗസ്ഥർ നിജപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ പദ്ധതി വിഭാവനംചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിലും റൺവേക്കായി നിശ്ചയിച്ച ജനവാസ മേഖലയിലെ സ്വകാര്യഭൂമികളിലും അതിർത്തി നിർണയിച്ച് അടയാളം രേഖപ്പെടുത്തി.
റൺവേ ഉദ്ദേശിക്കുന്നത് എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങൾ ബന്ധിപ്പിച്ചാണ്. റൺവേയുടെ കിഴക്കുദിശ എരുമേലി ടൗണിനുസമീപം ഓരുങ്കൽക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമാണ്. 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് പൂർണമായി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കുമെന്നാണ് സർക്കാർപ്രഖ്യാപനം.
ഇനിയും വേണം അനുമതി
പാരിസ്ഥിതികാനുമതി ഉൾപ്പെടെ കേന്ദ്ര അനുമതികൾ ഇനിയും ലഭിക്കാനുണ്ട്. ഭൂമിയുടെ അതിർത്തിനിർണയം അംഗീകരിച്ചാൽ വ്യോമയാനമന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയുടെ അനുമതിയും വേണ്ടതുണ്ട്. അതിനുശേഷമാണ് വിശദപദ്ധതിരേഖ തയ്യാറാക്കൽ.